Thursday, November 11, 2010

ഒരു പുഴ, ഒരു പെണ്‍കുട്ടി.



ജാലകത്തിലൂടെ
നോക്കിയാല്‍
ഒരു പുഴ.
മൃതപ്രായമായത്.

മാറു തുരന്ന്
കരിവണ്ടുകള്‍
അകത്തേക്ക്.

കടിച്ചു തുപ്പിയതിന്റെ
ബാക്കി
അരിച്ചെത്തുന്ന
പുഴുക്കള്‍ക്ക്.

ശേഷിച്ച നിണം
തളം കെട്ടി
കാക്കകള്‍ക്ക് കുളിക്കാന്‍.

അര്‍ദ്ധരാത്രിയില്‍
ഉച്ചത്തില്‍ കരഞ്ഞത്‌
പുഴയെന്നു മുത്തശ്ശി.

ജാലകതിനകത്തെ
പെണ്‍കുട്ടി;
പുസ്തക കെട്ടുകള്‍ക്ക് മീതെ
സ്വര്‍ണവും ഒരുക്കി
വരനെ കാത്തിരിക്കുന്നു.

അവളുടെ കണ്ണുകള്‍
പുഴയുടെ
കണ്ണീര്‍ പോലെ.

ചുവരില്‍
നോക്കിയും കണ്ടും
ചെമ്പിച്ച കണ്ണാടി.

ഉത്തരത്തില്‍ തലതല്ലി
താഴെ വീണുപിടഞ്ഞ
ഒരു പല്ലി

രണ്ടാനമ്മയുടെ
നാവു നീണ്ടു:
ദുശ്ശകുനങ്ങള്‍!


*********