Monday, November 14, 2011

ഗോവിന്ദച്ചാമി!


ദ്രവിച്ച ഹൃദയത്തിന്‍
ഇരുണ്ട കോണില്‍-
നിന്നുറവയെടുത്ത
കനിവ് മരവിച്ചൊരു
പ്രതിഭാസമാണ് നീ!.

തിന്മകളെഴുതി നിറച്ച
കറുത്ത താളുകളുടെ
മലിനമായൊരു -
പുറം ചട്ട!

അശാന്തി പരത്തും
പെണ് വേട്ടക്കാരുടെ
തുരുംബെടുക്കാത്ത
അടയാളം!

തൂങ്ങിനില്‍ക്കും കുരുക്കിനും
നിന്‍ ശ്വാസത്തിനുമിടയില്‍
നീതിയുടെ പ്രകാശമുണ്ട്;
നീയെത്ര പരിഭവിച്ചാലും!

****************

Thursday, November 3, 2011

ഈദ് മുബാറക്

ഈദ്..

ത്യാഗത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും
മഹനീയ അടയാളം.
ഇബ്രാഹീം പ്രവാചകന്‍ കാണിച്ചുതന്നത് ദൈവത്തോട്
അങ്ങേയറ്റം വിശ്വാസമുള്ള, വിനയമുള്ള, വിധേയത്വമുള്ള
ഒരു ഭക്തന്റെ, ഒരടിമയുടെ മാതൃകയാണ്!
മാനവ ചരിത്രത്തില്‍
ഇബ്രാഹീം പിതാവിന്റെ ജീവിതം
എത്രത്തോളം സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ
നിദര്‍ശനം കൂടിയാണ്
ഈ ബലിപെരുന്നാള്‍ ദിനം!






ലോകത്തിലെ ഏറ്റവും സജീവമായ ആരാധനാലയം...
മസ്ജിദുല്‍ ഹറം എന്ന
ആ പുണ്യഗേഹത്തിനു ചാരെ
ആത്മഹര്‍ഷത്തോടെ നിന്ന ഒരു നിമിഷത്തില്‍
ഒരു കാല്‍പാട് കണ്ടു..
ഖുര്‍ആന്‍ പറഞ്ഞത് പോലെ... ഇതാ ഇബ്രാഹീം നിന്ന സ്ഥലം!
എല്ലാം മറന്ന്, തിരക്ക് കൂട്ടി, ആ കാല്പാടുകള്‍ ഒന്ന് കാണാന്‍
ധൃതി കാണിക്കുന്ന വിശ്വാസികള്‍...
ഏതോ ദിക്കുകളില്‍ നിന്നും വന്നവരാണവര്‍.
സ്ത്രീകളും വൃദ്ധരും കൊച്ചു കുഞ്ഞുങ്ങളും അവരിലുണ്ട്‌.
അവരുടെ മനം കൊതിക്കുന്നത്
ഇബ്രാഹീം പിതാവിന്റെ മാര്‍ഗ്ഗത്തിലുള്ള ജീവിതം.


ദൈവത്തിന്റെ ഏകത-
ആ വിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാന ശില.
അതാണ് ഇബ്രാഹീം നബി [അ] പഠിപ്പിച്ചത്.
അതിര്‍ത്തികളും ഭൂപ്രദേശങ്ങളും തീര്‍ക്കുന്ന അതിര്‍വരമ്പുകള്‍
ആ വിശ്വാസം നിമിത്തം ഇല്ലാതാകും.
എല്ലാവരും ഒരേ പിതാവില്‍ നിന്ന്.
ആദം ആണ് ആ പിതാവ്, ആദമാകട്ടെ മണ്ണില്‍ നിന്നും!
ആദ്യമനുഷ്യന്റെ അഥവാ ആദമിന്റെ ദൈവം ആരാണ്...
ആദമിലൂടെ ഒരു ജനത വളര്‍ന്നാല്‍
അവര്‍ വിശ്വസിക്കെണ്ടതും ആ ദൈവത്തില്‍ തന്നെയല്ലേ?


കൊണ്ടും കൊടുത്തും കൊന്നും കൊലവിളിച്ചും
ലോകം നരകമാക്കിയവരുടെ കൂടെ നാം ജീവിക്കുന്നു..
കൊല്ലപ്പെട്ടവന്റെ സ്മരണകള്‍ അപ്രസക്തമാകും വിധം
കൊന്നവന്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നു!
ദര്‍ശനങ്ങളുടെ, ആശയങ്ങളുടെ പ്രസക്തികള്‍
കടലാസുകളില്‍ പരിമിതപ്പെടുന്നു.
സാംസ്കാരികമായി ഔന്നിത്യമുള്ള സമൂഹങ്ങള്‍ പോലും
തര്‍ക്കവിതര്‍ക്കങ്ങളില്‍ കുരുങ്ങി അവമതിക്കപ്പെടുന്നു..
അധികാരങ്ങള്‍ പകപോക്കലിനായി നീക്കിവെക്കപ്പെടുന്നു..
ഇപ്പറഞ്ഞതിനെല്ലാം നമ്മള്‍ സാക്ഷികളാണ്.
ഇതിനെക്കാള്‍ ഭയാനകമായ ഒന്നുണ്ട് എന്ന് ചിലര്‍ പറയുന്നു..
നാളെയുടെ ചരിത്രം ഇന്ന് രേഖപ്പെടുത്തുന്നു എന്നതാണ് അത്‌!


നാം ജീവിക്കുന്ന ഈ കാലത്ത്,
നമ്മള്‍ നേരിടുന്ന ഈ വെല്ലുവിളികള്‍ക്ക് മുമ്പില്‍
നേരിന്റെയും നീതിയുടെയും പക്ഷത്തു നില്ക്കാന്‍ നമുക്ക് സാധിക്കുമോ?
നമുക്ക് ശ്രമിക്കാം..
ഏറ്റവും കുറഞ്ഞത്‌ തിന്മകളെ മനസ്സുകൊണ്ട്
വെറുക്കാനെങ്കിലും നാം ശീലിക്കുക...
നാം ആഘോഷിക്കുമ്പോള്‍ ഈ ഭൂമിയില്‍
ഒന്ന് ആശ്വസിക്കാന്‍ പോലും വകയില്ലാത്തവരെപ്പറ്റി  
വെറുതെ ഓര്‍ക്കുക,
നമ്മുടെ സുഖങ്ങള്‍ കൂടുതല്‍ അസ്വാദ്യമാകാന്‍ അത്‌ ഉപകരിക്കും.
വഴിയരുകില്‍ യാചിക്കുന്നവന്റെ
ബാങ്ക് ബാലന്സിനെപ്പറ്റി ആകുലതപ്പെടാതെ
കൊടുക്കുന്നതില്‍ നിര്‍വൃതി നേടുന്നവരായി നാം മാറുക.


ഈദ്..
ഒരു ദിനാചരണം മാത്രമാകതിരിക്കട്ടെ...
വേദനിക്കുന്നവന്റെ മുഖത്തുനിന്നും
അരോചകമായി നമുക്ക് മുഖം തിരിക്കാതിരിക്കാം.
കഷ്ടപ്പെടുന്നവന്റെ കൂടെ നടക്കുന്നവര്‍ക്ക്
വിടര്‍ന്ന ഒരു പുഞ്ചിരി നല്‍കാം.
അനാഥന് ഒരു തണല്‍മരം കാണിച്ചു കൊടുക്കാം.
നമ്മെ അത്താണിയായി  കാണുന്നവരോട്
കാത്തിരിക്കാന്‍ പറയാം.
ഇതൊക്കെ എല്ലാവര്‍ക്കും സാധിക്കും.
അത്‌ തന്നെ ധാരാളമാണ്;
നാം ചെയ്യുകയാണെങ്കില്‍!


എല്ലാവര്‍ക്കും എന്‍റെ
ബലിപെരുന്നാള്‍ ആശംസകള്‍!






Sunday, October 30, 2011

രാഷ്ട്രീയ ഭാഷ്യങ്ങള്‍.


അപ്പനെയായാലും
അപ്പൂപ്പനെയായാലും
ഞരമ്പുരോഗി,
കാമാഭ്രാന്തന്‍
തുടങ്ങിയ പദങ്ങള്‍ വിളിക്കാം.
മാപ്പ് പറഞ്ഞാല്‍ മതി.

മതപുരോഹിതനെ
നികൃഷ്ട ജീവിയെന്നും
ജഡ്ജിയേമാനെ
ശുംഭനെന്നും
സാഹിത്യകാരനെ  
കുരങ്ങെന്നും  വിളിക്കാം.
മാപ്പ് പറയണമെന്നില്ല.

മറുകണ്ടം ചാടിയവളെ
ഒരുത്തിയെന്നു പരത്തി വിളിക്കാം
ദുരുദ്ദേശമുന്ടെങ്കില്‍
പ്രശസ്തയെന്നു
ആന്ഗ്യത്തോടെ പറയാം!
പത്രക്കാര്‍ വളച്ചൊടിച്ചു
എന്ന് ശേഷം പറഞ്ഞാല്‍ മതി!

ജാതിപ്പേര് വിളിച്ചു
കീഴാളന്റെ
നെഞ്ചിന്‍കൂട് തകര്‍ക്കാം.
അപമാനിക്കപ്പെട്ടവളെ
പാതാളത്തില്‍ നിന്നും
ചവിട്ടിതാഴ്ത്താം!

മന്ത്രിയെയായാലും
മുന്മന്ത്രിയെയായാലും
പൊട്ടന്‍മാര്‍ എന്ന്
മൊത്തത്തില്‍ വിളിക്കാം.
നിയമസഭയിലെ
കളരിക്കളി കണ്ടാല്‍
ആ വിളി അത്ര പോര!

പോതുയോഗത്തിലെ
ബഹുജനങ്ങളെ നോക്കി
ഈ പദങ്ങള്‍ ഉരുവിടുന്നവര്‍
മിനിമം കയ്യില്‍ കരുതേണ്ടത്
ഇതൊക്കെയാണ്:
വക്കീല്‍ ഫീസ്‌, തൊലിക്കട്ടി...
*********************


Sunday, September 11, 2011

ഗ്രാമം മരിക്കുന്നു?

മാളുകുട്ടി താത്ത മരണപ്പെട്ടു എന്ന വാര്‍ത്ത‍ ഷംസു വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒരു നിര്‍വികാരതയായിരുന്നു മനസ്സില്‍. സാധാരണ പോലെ അറിയിക്കപ്പെട്ട ഒരു മരണവാര്‍ത്ത‍. അല്ലെങ്കിലും നാട്ടില്‍ പലരും മരണപ്പെടുന്നു, വിവാഹങ്ങള്‍ നടക്കുന്നു, ജനിക്കുന്നു....! തിരക്കുകള്‍ക്കിടയില്‍ എപ്പോഴെങ്കിലുമോക്കെയായി ഇത്തരം വാര്‍ത്തകള്‍ കാതിലെത്തും. അപ്പോഴൊക്കെ അവരുടെ മുഖങ്ങള്‍ മനസ്സില്‍ പ്രത്യക്ഷപ്പെടുകയും നാട്ടില്‍ അവരോടോപ്പമുണ്ടായ നിമിഷങ്ങളെക്കുറിച്ച് ഓര്‍മ്മവരികയും ചെയ്യും. അതിന്നപ്പുറത്തേക്ക് ആ അറിയിപ്പുകളൊന്നും മനസ്സില്‍ നില്‍ക്കാറില്ല എന്നതാണ് സത്യം. ഓരോ അറിയിപ്പുകള്‍ കേട്ട് കഴിയുമ്പോഴും അടുത്തത് ഇനി ആരുടെതായിരിക്കും എന്ന ഒരു നെഗറ്റീവ് ചിന്തയും എന്‍റെ മനസ്സില്‍ വരാറുണ്ട്.

സംസാരിച്ചു തുടങ്ങുമ്പോഴേക്കും കരഞ്ഞു തുടങ്ങുന്ന ദുര്‍ബലയായ ഒരു പാവം സ്ത്രീ. അതായിരുന്നു മാളുകുട്ടി താത്ത. ദാരിദ്ര്യവും രോഗവും അവരുടെ മുഖത്ത് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു!. വഴിയോരങ്ങളില്‍ ഒരു നിഴല്‍ പോലെ പലപ്പോഴും അവരെ കാണാം; റേഷന്‍ കടയിലെക്കോ അല്ലെങ്കില്‍ ജോലി സ്ഥലത്തേക്കോ ഉള്ള യാത്രയില്‍. ചിലയാളുകള്‍ ജീവിതത്തിലുടനീളം കരയാന്‍ വിധിക്കപ്പെട്ടവരാണ്. അവരുടെ വിധി എന്ന് നാം അതിനെ വിളിക്കും. സമൂഹത്തില്‍ അത്യാര്ഭാടതോടെയും സുഭിക്ഷതയോടെയും ജീവിക്കുന്നവര്‍ക്ക് ദൈന്യതയുടെ ചില അടയാളങ്ങള്‍ ദൈവം മറ്റുള്ളവരിലൂടെ നിലനിര്‍ത്തുന്നു. അവരുടെ കണ്ണുനീരിനിടയില്‍ നമ്മുടെയൊക്കെ ആഹ്ലാദങ്ങള്‍ വിലയിരുത്താന്‍ വേണ്ടി. വല്ലവരും കൈ അയച്ചു കൊടുത്തിരുന്ന സഹായങ്ങള്‍ മകന്‍ വലുതായപ്പോഴും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. എങ്കിലും....ഒരിക്കലും എനിക്കു എന്തെങ്കിലും തരണം എന്ന് അവര്‍ പറഞ്ഞതും ഞാന്‍ കേട്ടിട്ടില്ല.

പുതുതലമുറയിലെ പലരെയും എനിക്കറിയില്ല, അറിയുന്ന പലരും നാട്ടിലെത്തുമ്പോള്‍ കണ്ട ഭാവവും കാണിക്കാറില്ല. എന്നെ അറിയുന്നവരില്‍ പലരും എന്‍റെ ഗ്രാമ വീഥികളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനി ഈ മണല്‍പരപ്പില്‍ നിന്നും എന്നാണ് എന്‍റെ തിരിച്ചുപോക്ക് ഉണ്ടാവുക?. ഗ്രാമത്തിന്റെ ഭംഗിയോ, നിര്‍മ്മലതയോ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതുണ്ടാവില്ല എന്നുറപ്പാണ്. വഴിയിലെക്കിറങ്ങുമ്പോള്‍ മുഖത്ത് നോക്കി പരിചയത്തോടെ പുഞ്ചിരിക്കുന്ന കുറച്ചു മുഖങ്ങള്‍. അത്രെയെങ്കിലും ഉണ്ടാവുമായിരിക്കും അല്ലെ?

Thursday, September 8, 2011

ഓണാശംസകള്‍!

ഓണക്കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ എന്ത് സുഖമാണ്!
പൂക്കളം തീര്‍ക്കാന്‍ പൂവുകള്‍ തേടി അവര്‍ നടക്കും..എന്‍റെ കൂട്ടുകാര്‍.
തുമ്പയും, മുക്കുറ്റിയും ചിലഞ്ഞിയും അവരെ വഴിയോരങ്ങളില്‍ കാത്തിരിക്കുന്നുണ്ടാകും.

പൂവേ...പൊലി..പൂവേ….പൊലി… പൂവേ...പൊലി..പൂവേ..
നോക്കി നില്‍ക്കെ ഞാനും അറിയാതെ ആ വരികള്‍ മൂളും.

ഓണക്കാലം അവധിദിനങ്ങള്‍ കൂടിയാണ്...
കളിക്കാനും, വിരുന്നു പോകാനും ഒരുപാടു സമയം.
പാടത്തും പറമ്പിലും കുളത്തിലുമെല്ലാം പിന്നെ ഞങ്ങളുടെ ആരവങ്ങള്‍ മാത്രം!
വീട്ടിലേക്കു ഓണവിഭവങ്ങള്‍ പലതും വിരുന്നു വരും; ചക്ക ഉപ്പേരിയും, കായവറുത്തതും...
ഒരുപക്ഷെ അന്ന് അതൊക്കെ കിട്ടുന്നതും ഓണക്കാലത്ത് മാത്രമായിരുന്നു എന്നതാണ് ശരി.

ബന്ധു വീടുകളിലേക്കുള്ള യാത്രയാണ്‌ പിന്നെ.
അലൂരിലുള്ള എളെമയുടെ വീട്ടിലേക്കും പെരിങ്ങോടുള്ള മൂത്തമ്മയുടെ വീട്ടിലെക്കുമാണ് പ്രധാന യാത്രകള്‍. രാത്രി അവിടെ താങ്ങാനുള്ള തയ്യാറെടുപ്പോടെ ഞാനും എളെമയുടെ മകന്‍ ശംസുവും പോകും. വേറെ ഒന്നും കൊണ്ടല്ല; അലൂരിലെയും പെരിങ്ങോട്ടെയും സിനിമാ തിയേറ്റര്‍ തന്നെ ലക്‌ഷ്യം!. നേരിട്ട് സിനിമക്ക് പോയാല്‍ അടി കട്ടായം, അതിനുള്ള സൂത്രപ്പണിയാണ് ഈ വിരുന്ന്!.

പിന്നീട് ഞങ്ങള്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ രൂപീകരിച്ചു എല്ലാ ഓണക്കാലത്തും കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ച് കുറെ കാലം കൂടി ഞങ്ങളുടെ ഓണത്തെ സമ്പന്നമാക്കി.

ഓണം വരുമ്പോഴോക്കെയും ഈ ഓര്‍മ്മക്കാലവും വിരുന്ന് വരുന്നു.
ഇന്ന് കോട്ടപ്പാടത്ത് അങ്ങിനെ വല്ലതും നടക്കുന്നുണ്ടോ ആവൊ!
എല്ലാ സുഹൃത്തുക്കള്‍ക്കും നന്മ നിറഞ്ഞ ഒരോണക്കാലം നേരുന്നു...

ഓണാശംസകള്‍!

Monday, September 5, 2011

ഫേസ്ബുക്ക്‌












നിരര്‍ത്ഥകം ഈ കോലങ്ങള്‍!
ആരാണിവ ഈ ചുവരില്‍
പതിച്ചു വെച്ചത്?
കണ്ടു കണ്ടെന്റെ
ഹൃദയം തുരുമ്ബെടുത്തു!
ഇന്നലെ കണ്ടതാണ്
ഇന്നും ഞാനത് നോക്കി
നാളെ മറ്റൊരാള്‍
അതിവിടെ ഇട്ടേച്ചു പോകും.!

അമ്മ പറഞ്ഞ യക്ഷിക്കഥകളല്ല
ഇപ്പോഴെന്റെ ഉറക്കം കെടുത്തുന്നത്;
ഭര്‍ത്താവിനെ വഞ്ചിച്ച
ഭാര്യയുടെ കഥയാണ്!

മൃതശരീരങ്ങള്‍ ഇവിടെ
പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു..
തല പാതി മുറിഞ്ഞത്,
തൂങ്ങിനില്‍ക്കുന്നത്..!
അല്ല...മനുഷ്യന്‍ മരിക്കുന്നതാണല്ലോ
എന്‍റെ ദൈവമേ...
ഞാനീ നോക്കിക്കാണുന്നത്!!

ബാല്യത്തില്‍ ഒരു മൃതദേഹവും
ഞാന്‍ കണ്ടിട്ടില്ല;
അമ്മൂമ്മ - ചിരിച്ചുറങ്ങുന്നതല്ലാതെ,
എന്‍റെ മക്കളുടെ ബാല്യത്തില്‍...
വധം - അവര്‍ നേരില്‍ കാണുന്നു!

കലയും കലഹവും
പ്രണയവും അനീതിയും
ദുരിതവും ദുരന്തങ്ങളും...
ഈ ചുവരില്‍ പതിപ്പിച്ചു
നിങ്ങള്‍ തിരിഞ്ഞു നടക്കുന്നു!
അതിന്നടിയില്‍..
ഒരു കുറിപ്പിടാനാകാതെ
ഞാന്‍ ഈ തീരത്ത് തനിച്ചായാലും
നിങ്ങള്‍ക്കെന്തു നഷ്ടം?!

Wednesday, April 20, 2011

കതിര്‍ മണ്ഡപങ്ങളെ നിങ്ങള്‍ വെറുതെ വിടുക!

വിവാഹ സുദിനത്തില്‍ സുഹൃത്തുക്കളുടെ പേക്കൂത്തുകള്‍ക്ക് ഇതാ രണ്ടു ഇരകള്‍ കൂടി!. വരന്റെ സുഹൃത്തുക്കള്‍ ആയതുകൊണ്ട് വരന്റെ മൌനസമ്മതത്തോടെയാണ് ഈ ഗുണ്ടായീസം എങ്കില്‍ ഇരയുടെ പട്ടികയില്‍ നിന്നും വരനെ ഒഴിവാക്കാം. സന്തോഷത്തോടെ ജീവിതം തുടങ്ങാനാഗ്രഹിച്ചവര്‍ മുല്ലപ്പൂക്കള്‍ വാടും മുമ്പേ പിരിഞ്ഞിരിക്കുന്നു. സുഹൃത്തിനു നന്മ നിറഞ്ഞ ആശംസകളും മധുരമുള്ള സമ്മാനങ്ങളും നല്‍കേണ്ടതിനു പകരം അവന്റെ ജീവിതം തന്നെ കോഞ്ഞാട്ടയാക്കി കൂട്ടുകാര്‍ മാതൃക കാണിച്ചു.

വരന്‍ താലി ചാര്‍ത്തും മുമ്പേ വരന്റെ കൂട്ടുകാര്‍ വധുവിന്റെ കഴുത്തിലണിയിച്ചത് "ഗുണ്ടാ ഹാരം!'' ഇവര്‍ കാട്ടിയ അവിവേകത്തിന് എന്തുണ്ട് പരിഹാരം?. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഇത്തരം വൃത്തികേടുകള്‍ മലപ്പുറം ജില്ലയിലേ ഇങ്ങേ അറ്റത്തേക്ക് എത്തിയെങ്കില്‍ അത്ഭുതപ്പെടനൊന്നും ഇല്ല. ചിലയിടങ്ങളിലെല്ലാം രക്ഷിതാക്കള്‍ക്ക് സംഘടിക്കേണ്ടി വന്നിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഇവ പലപ്പോഴും നിയന്ത്രണാതീമായി പോകുന്നു എന്ന്.

ജീവിതത്തിലെ എല്ലാ രംഗങ്ങളിലും തമാശകള്‍ നിര്‍ബന്ധമാക്കണം എന്നുണ്ടോ?. ഈ ക്രൂരതകള്‍ നിര്‍ത്തിയെ മതിയാവൂ. യുവത്വവും കൂടെ ലഹരിയും '' ഒവറാകുമ്പോള്‍ '' തകരുന്നത് സ്വന്തം മക്കളുടെ ജീവിതമാണ്‌ എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുക. ഇത്തരം രംഗങ്ങളില്‍ നിഷ്ക്രിയമാകാതെ ഇടപെടാന്‍ സമൂഹത്തിനും ബാദ്ധ്യതയുണ്ട്. പ്രായപൂര്‍ത്തിയാകുന്ന ഓരോ മനുഷ്യനും കാത്തിരിക്കുന്ന വിവാഹമെന്ന സ്വപ്നം ചില വിക്രിയകള്‍ കൊണ്ട് നീര്‍കുമിളയായി പോകുന്നത് കഷ്ടം തന്നെയല്ലേ!. ബെഡിനടിയില്‍ ബലൂണ്‍ വെച്ചും ഒരുപാട് അലാറം ഒരുമിച്ചടിപ്പിച്ചും പോലെയുള്ള ലളിത കുസൃതികള്‍ വേണമെങ്കില്‍ ആകാവുന്നതാണ് എന്ന് എനിക്കു തോന്നുന്നു. അതിനപ്പുറതെക്കുള്ളതെല്ലാം ചിലപ്പോള്‍ സുഹൃത്ത് നാളെ ശത്രുവായി മാറാന്‍ കാരണമായേക്കാം!

വരന്റെ വീട്ടുമുറ്റത്ത്‌ വെച്ച് വധുവിനെക്കൊണ്ട് വരന്റെ ചങ്ങാതിമാര്‍ [?] തേങ്ങ പൊളിപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് അടുത്തകാലത്ത് കാണാനിടയായി. ആ മലബാര്‍ മുസ്ലിം പെണ്‍കുട്ടിയുടെ സംഭ്രമം വീഡിയോ ഫ്രെയ്മില്‍ ഒതുങ്ങുന്നതായിരുന്നില്ല. ഒന്ന് സഹായിക്കാന്‍ ഒരു സ്ത്രീ പോലും അടുത്തേക്ക് ചെല്ലുന്നില്ല!. കുറെപേര്‍ ചുറ്റിലും നിന്ന് ഇതെല്ലം മൊബൈലിലും, ക്യാമറയിലും പകര്‍ത്തുന്നു. ഇതെല്ലാം നിര്‍ത്താരായിരിക്കുന്നു. സാംസ്‌കാരിക കേരളം, ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം എന്നീ ചില വിശേഷണങ്ങള് നമ്മുടെ നാടിന് സ്വന്തമായുണ്ട് എന്ന് യുവാക്കളെ... ഇനിയെങ്കിലും നിങ്ങള്‍ പഠിക്കുക. അതിനു 'മദ്യ കേരളം' എന്ന പൊന്‍ ലേബല്‍ അണിഞ്ഞു നടക്കാനാണല്ലോ ഇപ്പോള്‍ യുവതയ്ക്ക് താല്‍പ്പര്യം അല്ലെ!


*********************************************************

Thursday, April 14, 2011

തിരഞ്ഞെടുപ്പു ദിനത്തിലെ രക്തസാക്ഷികള്‍.


എല്ലാ തവണത്തെയും പോലെ ഇത്തവണയും പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചിരിക്കുന്നു!. ഏഴുപേരാണ് പതിമൂന്നാം മന്ത്രിസഭയ്ക്ക് വേണ്ടിയുള്ള ഈ തിരഞ്ഞെടുപ്പു ദിനത്തില്‍ മരിച്ചു വീണത്‌. എന്താണ് ഇതിനു കാരണം?. മരണം മനുഷ്യനെ ഏതു സമയവും പിടികൂടാം. അതിന് സ്ഥലകാല പരിധികള്‍ നമുക്ക് നിര്‍വചിച്ചു നല്‍കാനാകില്ല എന്നത് ശരി തന്നെ. എന്നിരുന്നാലും തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ മനുഷ്യരില്‍ മാനസിക സമ്മര്‍ദ്ദം ക്രമാതീതമായി ഉണ്ടാക്കുന്നു എന്ന ഒരു ചിന്തക്ക് പ്രസക്തിയില്ലെ?. തീര്‍ച്ചയായും ഉണ്ട്. തങ്ങളെ ഭരിക്കാനുള്ള ഒരു ഭരണകൂടത്തെയോ നേതാക്കളെയോ തിരഞ്ഞെടുക്കുക എന്നതിനപ്പുറത്തേക്ക് പ്രവര്‍ത്തകരുടെയും വോട്ടര്‍മാരുടെയും വീറും വാശിയും കടന്നുപോകുന്നു. വിജയം ഉറപ്പാക്കാന്‍ അവസാനത്തെ വോട്ടും പെട്ടിയില്‍ വീഴണം. പ്രായാധിക്യവും, രോഗവും മൂലം പ്രയാസപ്പെടുന്നവരെ പോലും പ്രവര്‍ത്തകര്‍ ഒഴിവാക്കാത്തത് അതു കൊണ്ടാണ്. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള അമിതപ്രയത്നങ്ങളും പ്രതീക്ഷകളും വോട്ടു ചെയ്യുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠകളും വോട്ടര്‍മാരെ അലട്ടിയേക്കാം. പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും ചെലുത്തി ശാരീരിക ബുദ്ധിമുട്ടുള്ളവരെ ബൂത്തിലെത്തിക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് അവരുടെ വോട്ടുകള്‍ കുറഞ്ഞത് കൊണ്ട് നമുക്ക് ഒരു ഭരണകൂടം നഷ്ടപ്പെടുകയില്ല എന്ന യാഥാര്‍ത്ഥ്യമാണ്. ഏതു രാഷ്ട്രീയ പാര്‍ടി അധികാരത്തില്‍ വന്നാലും നമ്മുടെ കേരളം ഇതുവരെ കണ്ടതില്‍ അപ്പുറത്തേക്കൊന്നും പോകാനിടയില്ല.

______________________________________________________


Thursday, March 31, 2011

പാവം പാവം വോട്ടര്‍മാര്‍!

കാര്യം ഗൗരവമുള്ളതാണ് എങ്കിലും രാമചന്ദ്രന്‍ മാഷുടെ കരച്ചില്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്. ഞാന്‍ മാത്രമല്ല റൂമിലുള്ള എല്ലാവരും ഉറക്കെ ചിരിച്ചുപോയി!. രാഷ്ട്രീയക്കാര്‍ക്ക് തൊലിക്കട്ടി വളരെ കൂടുതലാണ് എന്ന് പൊതുജനങ്ങള്‍ക്ക് പൊതുവേ അഭിപ്രായമുണ്ട്. അത് രാഷ്ട്രത്തെ സേവിക്കാനുള്ള ഇഷ്ടം കൊണ്ടാണ് എന്നു മാത്രം കരുതാനാവില്ല. ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന കസേരയുടെ സുഖം കൂടി ഓര്‍ത്തിട്ടാവും. ഒരു കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട ഒരു വകുപ്പ്‌ മന്ത്രിയായിരുന്ന ഇദ്ദേഹം ഒരു എല്‍. കെ. ജി വിദ്യാര്‍ത്ഥിയെ പോലെ കരഞ്ഞു കളഞ്ഞു. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇരുപത് മിനിറ്റ് കരഞ്ഞു എന്നാണ് മനസ്സിലാവുന്നത്. ഹരിപ്പാട്ടെ പഴയ ബന്ധം ഓര്‍ത്ത്‌ കരഞ്ഞ കെ.പി.സി.സി. പ്രസിഡന്റിനെയാണോ, കുട്ടിക്കാലം തൊട്ട് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയും സീറ്റ്‌ നിഷേധിച്ചതിനാല്‍ വിതുമ്പി ഇടതു കൂടാരം തേടിയ ഡാളിയെ യാണോ അതോ പത്രക്കാര്‍ക്ക് മുമ്പില്‍ കരഞ്ഞു കുളമാക്കി വിസ്മയം തീര്‍ത്ത വെള്ളിത്തിരയിലെ പഴയ നായികമാരെയാണോ മാഷ്‌ മാതൃകയാക്കിയത് എന്നറിയില്ല. തിരഞ്ഞെടുപ്പെന്ന ഈ മഹാമഹത്തില്‍ ഇതൊക്കെയല്ലേ ഒരു രസം അല്ലെ!. ജനങ്ങള്‍ എന്തൊക്കെ കാണണം, എന്തൊക്കെ സഹിക്കണം!. ഓടിച്ചിട്ടു തല്ലുന്നു, ഭീഷണിപ്പെടുത്തുന്നു, ചിരിപ്പിക്കുന്നു, കരയിപ്പിക്കുന്നു. ഹോ ഈ ജനാധിപത്യം കണ്ടുപിടിച്ചവനെ സമ്മതിക്കണം. എന്നാലും നമുക്ക് വരി വരിയായി നിന്ന് വോട്ട് ചെയ്യാം. ആ ഒരു രൂപയുടെ അരിയെങ്ങാനും പാവങ്ങള്‍ക്ക് കിട്ടിയെങ്കിലോ!?.

Wednesday, March 9, 2011

ഇ– സാഹിത്യം.



ഓഫീസില്‍ തിരക്കുകള്‍ എറിയപ്പോഴാണ് അയാള്‍ പുതിയ ഒരു ലാപ്‌ടോപ്പ് വാങ്ങിയത്. മുമ്പത്തെ പോലെയെല്ല; ഓഫീസില്‍ ഇപ്പോള്‍ ഒന്നും എഴുതാനോ വായിക്കാനോ സമയം കിട്ടുന്നില്ല. എല്ലായിടത്തും സാമ്പത്തിക മാന്ദ്യം മൂലം ജോലി കുറഞ്ഞുവരുന്നു, പക്ഷെ അയാളുടെ ഓഫീസില്‍ മാത്രം തീര്‍ത്താല്‍ തീരാത്തത്ര ജോലി. ജോലിത്തിരക്ക് നോക്കിയിരുന്നിട്ട് കാര്യമില്ലല്ലോ! എന്തെങ്കിലും എഴുതി നാലാള്‍ക്കു മെയില്‍ ചെയ്താലേ പത്തു കമ്മെന്റ് കിട്ടൂ. ഫോളോവേഴ്സ് ആണെന്കില്‍ രണ്ടക്കത്തില്‍ തന്നെ നില്‍ക്കുന്നു. ബ്ലോഗ്‌ സന്ദര്‍ശിച്ചവരുടെ എണ്ണമാകട്ടെ…ഓ..അതു പറയാതിരിക്കുന്നതാ നല്ലത്!. ചില സഹബ്ലോഗ്ഗെര്‍മാരെ സമ്മതിക്കണം!; കമ്മെന്റിനായി അയച്ച ലിങ്കുകള്‍ വീണ്ടുംവീണ്ടും അയച്ചു കൊണ്ടിരിക്കുന്നു. അവരെ സങ്കടപ്പെടുത്താനും വയ്യ. കൂടാതെ കേരള സാഹിത്യ അക്കാദമി ഇ സാഹിത്യങ്ങളും പരിഗണിക്കാന്‍ തുടങ്ങി എന്നും കേള്‍ക്കുന്നു.

വാങ്ങിയ ഉടനെതന്നെ ലാപ്ടോപ്പില്‍ മലയാളം ടൈപ്പിംഗ്‌ ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കഥാതന്തു തേടിയുള്ള കാത്തിരിപ്പായി പിന്നെ. എന്തെങ്കിലും ത്രെഡ് മനസ്സിലേക്ക് വരുമ്പോഴവും ഓരോരോ വേണ്ടാത്ത ചിന്തകള്‍ കടന്നു വരുന്നത്. അലക്കാനുള്ളത് പ്ലാസ്റ്റിക്‌ ബാഗിലാക്കി കട്ടിലിന്റെ അടിയില്‍ വെച്ചത് അവിടെത്തന്നെ ഇരിക്കുന്നു. ഒരു ഭാര്യയുണ്ടായിരുന്നതിനെ നാട്ടിലേക്ക് പറഞ്ഞയച്ചതിന്റെ ഗുണം. വെറുതെ തിന്നും ഉറങ്ങിയും കഴിഞ്ഞിരുന്ന അവള്‍ക്കു ആകെയുള്ള ഒരു വ്യായാമം അലക്കലായിരുന്നു!. എഴുത്തിനിടയില്‍ കറി വെക്കാനും, ഇസ്തിരിയിടാനും, ഷൂ പോളിഷ് ചെയ്യാനും ടിവി കാണാനും ഒന്നും സാധിക്കില്ലല്ലോ!. ആഴച്ചവട്ടമെത്തുമ്പോള്‍ ചുവരില്‍ ബാത്ത്റൂം ക്ലീനിങ്ങിന്റെ നോട്ടീസ് തൂങ്ങിയിട്ടുണ്ടാകും! ഈ ബാച്ചിലര്‍ ലൈഫും സാഹിത്യവും എങ്ങിനെ ഒത്തുപോകും!.

പിന്നെ കിട്ടുന്നത് വെള്ളിയാഴ്ചയാണ്. പകല്‍ ഒരു പതിനൊന്ന് മണിയെങ്കിലും വരെ ഉറങ്ങിയില്ലെങ്കില്‍ പിന്നെന്ത് വെള്ളിയാഴ്‌ച!. വൈകുന്നെരത്താണെങ്കില്‍ ഒന്ന് പുറത്തിറങ്ങാതെ എന്തിനു പറ്റും!. ദിനങ്ങള്‍ അങ്ങിനെ കുറെ കടന്നു പോയി. പുതിയ പോസ്റ്റുകളൊന്നും ഇല്ലാത്ത തന്റെ ബ്ലോഗ്‌ തുറക്കാന്‍ തന്നെ അയാള്‍ക്ക് മടിയായി. ബൂലോകത്തു നിന്നും വരുന്ന സഹ ബ്ലോഗുകാരുടെ കമ്മന്റ് റിക്വസ്റ്റുകള്‍ അയാള്‍ കണ്ടില്ലെന്നു നടിച്ചു!

കാലം കടന്നുപോകവേ ഓഫീസിലെ തിരക്കുകള്‍ കുറഞ്ഞു വന്നു. എസിയുടെ നേര്‍ത്ത തണുപ്പില്‍ ഗൂഗിള്‍ ടോക്കും തുറന്നു വെച്ച് ഓഫീസ് ബോയ്‌ നല്‍കിയ ചൂടുള്ള ഒരു കാപ്പിയും കുടിച്ച് മോണിറ്ററിലെക്ക് കണ്ണുകള്‍ തുറന്ന ഒരു ദിനം... അതാ പതിയെ അയാളില്‍ ഒരു കഥ പിറക്കുന്നു!. അയാള്‍ പോലും അറിയാതെ അയാളുടെ വിരലുകള്‍ ഒരു കഥയെഴുതി!. സാമ്പത്തിക മാന്ദ്യംമൂലം തൊഴില്‍ നഷ്ടപ്പെട്ട ഒരു പ്രവാസിയുടെ കഥ. മിനിമം ഒരു നൂറു കമന്റ്സ് എങ്കിലും കിട്ടിയേക്കാവുന്ന ആ കഥ അയാള്‍ തന്‍റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തു.

വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മാനേജര്‍ വിളിക്കുന്നുണ്ടെന്ന് ഓഫീസ് ബോയ്‌ വന്നു പറഞ്ഞു. എന്തിനാവും എന്ന ചിന്തയോടെയാണ് അയാള്‍ മാനേജരുടെ കാബിനിലേക്ക് കയറിയത്. മലയാളിയായ മാനേജര്‍ തന്‍റെ ജില്ലക്കാരന്‍ കൂടിയാണ്. അയാളെ കണ്ടതോടെ മാനേജര്‍ എഴുന്നേറ്റ് ഒരുഗ്രന്‍ ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു. കൂടെ ഒരു കവറും, പിന്നെ വാക്കാല്‍ ഒരു കമന്റും! : കഥ കിടിലന്‍, കാലികം, കണ്ണു നനഞ്ഞുപോയി!

ആദ്യമായിട്ടായിരുന്നു അയാള്‍ക്ക് തന്‍റെ രചനക്ക് നേരിട്ടൊരു കമന്റ്‌ കിട്ടുന്നത്. മാനേജര്‍ ഒരു സാഹിത്യപ്രേമിയും ബ്ലോഗ്ഗെറും ആണെന്ന് കേട്ടിട്ടുണ്ട്. കഥക്ക് വേണ്ടി കുറച്ചു കാത്തിരുന്നലെന്താ. മനം നിറഞ്ഞില്ലേ!. പ്രശംസയില്‍ മുഴുകി സന്തോഷത്തോടെ പുറത്തു കടന്ന അയാള്‍ മാനേജര്‍ തന്ന കവര്‍ തുറന്ന് ഇങ്ങനെ വായിച്ചു: താങ്കളുടെ സേവനം ഈ നോട്ടീസ് തീയതി മുതല്‍ ഒരു മാസം കൂടി മതി എന്ന് മാനേജ്‌മന്റ്‌ തീരുമാനിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു....താങ്കള്‍ മാനേജ്മെന്റിന് ചെയ്ത എല്ലാ സേവനങ്ങളും ഞങ്ങള്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു!

********************************

Tuesday, January 11, 2011

ഒരു അവധിക്കാലം കൂടി...



വരണ്ട ചിന്തകള്‍ക്ക്
ഒരു അവധിക്കാലം,
ജീവിതത്തിലേക്ക്
ഒരു ലഘു സന്ദര്‍ശനം!

മുപ്പത്തിമൂന്നു ദിനങ്ങളില്‍
ഹൃദയത്തിലേക്ക് ഞാന്‍
എന്തൊക്കെ ചേര്‍ത്ത് വെക്കും?

ഇന്നലത്തെ ഇടവഴികളില്‍
ഞാന്‍ വിട്ടേച്ചു പോന്ന
എന്‍റെ കാല്പാടുകള്‍,
സ്വപ്‌നങ്ങള്‍..
മഞ്ഞു പെയ്യുന്ന
ഈ ജനുവരിയില്‍
എനിക്കു തിരിച്ചു കിട്ടുമോ?

മയില്‍‌പീലി ഒളിപ്പിച്ചു വെച്ച
പഴ നോട്ടുബുക്,
മനസ്സിലെ കുളിക്കടവിലെ
കളിച്ചങ്ങാടം..
നിലാവ് പെയ്ത രാത്രിയിലെ
എന്‍റെ നക്ഷത്ര കൂട്ടുകാര്‍..

മരുത്തടത്തിലെ
ഊഷര പകല്‍ സ്വപ്നങ്ങളെ
തല്‍കാലം വിട...
നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!



***********