Thursday, March 31, 2011

പാവം പാവം വോട്ടര്‍മാര്‍!

കാര്യം ഗൗരവമുള്ളതാണ് എങ്കിലും രാമചന്ദ്രന്‍ മാഷുടെ കരച്ചില്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്. ഞാന്‍ മാത്രമല്ല റൂമിലുള്ള എല്ലാവരും ഉറക്കെ ചിരിച്ചുപോയി!. രാഷ്ട്രീയക്കാര്‍ക്ക് തൊലിക്കട്ടി വളരെ കൂടുതലാണ് എന്ന് പൊതുജനങ്ങള്‍ക്ക് പൊതുവേ അഭിപ്രായമുണ്ട്. അത് രാഷ്ട്രത്തെ സേവിക്കാനുള്ള ഇഷ്ടം കൊണ്ടാണ് എന്നു മാത്രം കരുതാനാവില്ല. ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന കസേരയുടെ സുഖം കൂടി ഓര്‍ത്തിട്ടാവും. ഒരു കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട ഒരു വകുപ്പ്‌ മന്ത്രിയായിരുന്ന ഇദ്ദേഹം ഒരു എല്‍. കെ. ജി വിദ്യാര്‍ത്ഥിയെ പോലെ കരഞ്ഞു കളഞ്ഞു. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇരുപത് മിനിറ്റ് കരഞ്ഞു എന്നാണ് മനസ്സിലാവുന്നത്. ഹരിപ്പാട്ടെ പഴയ ബന്ധം ഓര്‍ത്ത്‌ കരഞ്ഞ കെ.പി.സി.സി. പ്രസിഡന്റിനെയാണോ, കുട്ടിക്കാലം തൊട്ട് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയും സീറ്റ്‌ നിഷേധിച്ചതിനാല്‍ വിതുമ്പി ഇടതു കൂടാരം തേടിയ ഡാളിയെ യാണോ അതോ പത്രക്കാര്‍ക്ക് മുമ്പില്‍ കരഞ്ഞു കുളമാക്കി വിസ്മയം തീര്‍ത്ത വെള്ളിത്തിരയിലെ പഴയ നായികമാരെയാണോ മാഷ്‌ മാതൃകയാക്കിയത് എന്നറിയില്ല. തിരഞ്ഞെടുപ്പെന്ന ഈ മഹാമഹത്തില്‍ ഇതൊക്കെയല്ലേ ഒരു രസം അല്ലെ!. ജനങ്ങള്‍ എന്തൊക്കെ കാണണം, എന്തൊക്കെ സഹിക്കണം!. ഓടിച്ചിട്ടു തല്ലുന്നു, ഭീഷണിപ്പെടുത്തുന്നു, ചിരിപ്പിക്കുന്നു, കരയിപ്പിക്കുന്നു. ഹോ ഈ ജനാധിപത്യം കണ്ടുപിടിച്ചവനെ സമ്മതിക്കണം. എന്നാലും നമുക്ക് വരി വരിയായി നിന്ന് വോട്ട് ചെയ്യാം. ആ ഒരു രൂപയുടെ അരിയെങ്ങാനും പാവങ്ങള്‍ക്ക് കിട്ടിയെങ്കിലോ!?.

Wednesday, March 9, 2011

ഇ– സാഹിത്യം.



ഓഫീസില്‍ തിരക്കുകള്‍ എറിയപ്പോഴാണ് അയാള്‍ പുതിയ ഒരു ലാപ്‌ടോപ്പ് വാങ്ങിയത്. മുമ്പത്തെ പോലെയെല്ല; ഓഫീസില്‍ ഇപ്പോള്‍ ഒന്നും എഴുതാനോ വായിക്കാനോ സമയം കിട്ടുന്നില്ല. എല്ലായിടത്തും സാമ്പത്തിക മാന്ദ്യം മൂലം ജോലി കുറഞ്ഞുവരുന്നു, പക്ഷെ അയാളുടെ ഓഫീസില്‍ മാത്രം തീര്‍ത്താല്‍ തീരാത്തത്ര ജോലി. ജോലിത്തിരക്ക് നോക്കിയിരുന്നിട്ട് കാര്യമില്ലല്ലോ! എന്തെങ്കിലും എഴുതി നാലാള്‍ക്കു മെയില്‍ ചെയ്താലേ പത്തു കമ്മെന്റ് കിട്ടൂ. ഫോളോവേഴ്സ് ആണെന്കില്‍ രണ്ടക്കത്തില്‍ തന്നെ നില്‍ക്കുന്നു. ബ്ലോഗ്‌ സന്ദര്‍ശിച്ചവരുടെ എണ്ണമാകട്ടെ…ഓ..അതു പറയാതിരിക്കുന്നതാ നല്ലത്!. ചില സഹബ്ലോഗ്ഗെര്‍മാരെ സമ്മതിക്കണം!; കമ്മെന്റിനായി അയച്ച ലിങ്കുകള്‍ വീണ്ടുംവീണ്ടും അയച്ചു കൊണ്ടിരിക്കുന്നു. അവരെ സങ്കടപ്പെടുത്താനും വയ്യ. കൂടാതെ കേരള സാഹിത്യ അക്കാദമി ഇ സാഹിത്യങ്ങളും പരിഗണിക്കാന്‍ തുടങ്ങി എന്നും കേള്‍ക്കുന്നു.

വാങ്ങിയ ഉടനെതന്നെ ലാപ്ടോപ്പില്‍ മലയാളം ടൈപ്പിംഗ്‌ ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കഥാതന്തു തേടിയുള്ള കാത്തിരിപ്പായി പിന്നെ. എന്തെങ്കിലും ത്രെഡ് മനസ്സിലേക്ക് വരുമ്പോഴവും ഓരോരോ വേണ്ടാത്ത ചിന്തകള്‍ കടന്നു വരുന്നത്. അലക്കാനുള്ളത് പ്ലാസ്റ്റിക്‌ ബാഗിലാക്കി കട്ടിലിന്റെ അടിയില്‍ വെച്ചത് അവിടെത്തന്നെ ഇരിക്കുന്നു. ഒരു ഭാര്യയുണ്ടായിരുന്നതിനെ നാട്ടിലേക്ക് പറഞ്ഞയച്ചതിന്റെ ഗുണം. വെറുതെ തിന്നും ഉറങ്ങിയും കഴിഞ്ഞിരുന്ന അവള്‍ക്കു ആകെയുള്ള ഒരു വ്യായാമം അലക്കലായിരുന്നു!. എഴുത്തിനിടയില്‍ കറി വെക്കാനും, ഇസ്തിരിയിടാനും, ഷൂ പോളിഷ് ചെയ്യാനും ടിവി കാണാനും ഒന്നും സാധിക്കില്ലല്ലോ!. ആഴച്ചവട്ടമെത്തുമ്പോള്‍ ചുവരില്‍ ബാത്ത്റൂം ക്ലീനിങ്ങിന്റെ നോട്ടീസ് തൂങ്ങിയിട്ടുണ്ടാകും! ഈ ബാച്ചിലര്‍ ലൈഫും സാഹിത്യവും എങ്ങിനെ ഒത്തുപോകും!.

പിന്നെ കിട്ടുന്നത് വെള്ളിയാഴ്ചയാണ്. പകല്‍ ഒരു പതിനൊന്ന് മണിയെങ്കിലും വരെ ഉറങ്ങിയില്ലെങ്കില്‍ പിന്നെന്ത് വെള്ളിയാഴ്‌ച!. വൈകുന്നെരത്താണെങ്കില്‍ ഒന്ന് പുറത്തിറങ്ങാതെ എന്തിനു പറ്റും!. ദിനങ്ങള്‍ അങ്ങിനെ കുറെ കടന്നു പോയി. പുതിയ പോസ്റ്റുകളൊന്നും ഇല്ലാത്ത തന്റെ ബ്ലോഗ്‌ തുറക്കാന്‍ തന്നെ അയാള്‍ക്ക് മടിയായി. ബൂലോകത്തു നിന്നും വരുന്ന സഹ ബ്ലോഗുകാരുടെ കമ്മന്റ് റിക്വസ്റ്റുകള്‍ അയാള്‍ കണ്ടില്ലെന്നു നടിച്ചു!

കാലം കടന്നുപോകവേ ഓഫീസിലെ തിരക്കുകള്‍ കുറഞ്ഞു വന്നു. എസിയുടെ നേര്‍ത്ത തണുപ്പില്‍ ഗൂഗിള്‍ ടോക്കും തുറന്നു വെച്ച് ഓഫീസ് ബോയ്‌ നല്‍കിയ ചൂടുള്ള ഒരു കാപ്പിയും കുടിച്ച് മോണിറ്ററിലെക്ക് കണ്ണുകള്‍ തുറന്ന ഒരു ദിനം... അതാ പതിയെ അയാളില്‍ ഒരു കഥ പിറക്കുന്നു!. അയാള്‍ പോലും അറിയാതെ അയാളുടെ വിരലുകള്‍ ഒരു കഥയെഴുതി!. സാമ്പത്തിക മാന്ദ്യംമൂലം തൊഴില്‍ നഷ്ടപ്പെട്ട ഒരു പ്രവാസിയുടെ കഥ. മിനിമം ഒരു നൂറു കമന്റ്സ് എങ്കിലും കിട്ടിയേക്കാവുന്ന ആ കഥ അയാള്‍ തന്‍റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തു.

വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മാനേജര്‍ വിളിക്കുന്നുണ്ടെന്ന് ഓഫീസ് ബോയ്‌ വന്നു പറഞ്ഞു. എന്തിനാവും എന്ന ചിന്തയോടെയാണ് അയാള്‍ മാനേജരുടെ കാബിനിലേക്ക് കയറിയത്. മലയാളിയായ മാനേജര്‍ തന്‍റെ ജില്ലക്കാരന്‍ കൂടിയാണ്. അയാളെ കണ്ടതോടെ മാനേജര്‍ എഴുന്നേറ്റ് ഒരുഗ്രന്‍ ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു. കൂടെ ഒരു കവറും, പിന്നെ വാക്കാല്‍ ഒരു കമന്റും! : കഥ കിടിലന്‍, കാലികം, കണ്ണു നനഞ്ഞുപോയി!

ആദ്യമായിട്ടായിരുന്നു അയാള്‍ക്ക് തന്‍റെ രചനക്ക് നേരിട്ടൊരു കമന്റ്‌ കിട്ടുന്നത്. മാനേജര്‍ ഒരു സാഹിത്യപ്രേമിയും ബ്ലോഗ്ഗെറും ആണെന്ന് കേട്ടിട്ടുണ്ട്. കഥക്ക് വേണ്ടി കുറച്ചു കാത്തിരുന്നലെന്താ. മനം നിറഞ്ഞില്ലേ!. പ്രശംസയില്‍ മുഴുകി സന്തോഷത്തോടെ പുറത്തു കടന്ന അയാള്‍ മാനേജര്‍ തന്ന കവര്‍ തുറന്ന് ഇങ്ങനെ വായിച്ചു: താങ്കളുടെ സേവനം ഈ നോട്ടീസ് തീയതി മുതല്‍ ഒരു മാസം കൂടി മതി എന്ന് മാനേജ്‌മന്റ്‌ തീരുമാനിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു....താങ്കള്‍ മാനേജ്മെന്റിന് ചെയ്ത എല്ലാ സേവനങ്ങളും ഞങ്ങള്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു!

********************************

Tuesday, January 11, 2011

ഒരു അവധിക്കാലം കൂടി...



വരണ്ട ചിന്തകള്‍ക്ക്
ഒരു അവധിക്കാലം,
ജീവിതത്തിലേക്ക്
ഒരു ലഘു സന്ദര്‍ശനം!

മുപ്പത്തിമൂന്നു ദിനങ്ങളില്‍
ഹൃദയത്തിലേക്ക് ഞാന്‍
എന്തൊക്കെ ചേര്‍ത്ത് വെക്കും?

ഇന്നലത്തെ ഇടവഴികളില്‍
ഞാന്‍ വിട്ടേച്ചു പോന്ന
എന്‍റെ കാല്പാടുകള്‍,
സ്വപ്‌നങ്ങള്‍..
മഞ്ഞു പെയ്യുന്ന
ഈ ജനുവരിയില്‍
എനിക്കു തിരിച്ചു കിട്ടുമോ?

മയില്‍‌പീലി ഒളിപ്പിച്ചു വെച്ച
പഴ നോട്ടുബുക്,
മനസ്സിലെ കുളിക്കടവിലെ
കളിച്ചങ്ങാടം..
നിലാവ് പെയ്ത രാത്രിയിലെ
എന്‍റെ നക്ഷത്ര കൂട്ടുകാര്‍..

മരുത്തടത്തിലെ
ഊഷര പകല്‍ സ്വപ്നങ്ങളെ
തല്‍കാലം വിട...
നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!



***********

Thursday, November 11, 2010

ഒരു പുഴ, ഒരു പെണ്‍കുട്ടി.



ജാലകത്തിലൂടെ
നോക്കിയാല്‍
ഒരു പുഴ.
മൃതപ്രായമായത്.

മാറു തുരന്ന്
കരിവണ്ടുകള്‍
അകത്തേക്ക്.

കടിച്ചു തുപ്പിയതിന്റെ
ബാക്കി
അരിച്ചെത്തുന്ന
പുഴുക്കള്‍ക്ക്.

ശേഷിച്ച നിണം
തളം കെട്ടി
കാക്കകള്‍ക്ക് കുളിക്കാന്‍.

അര്‍ദ്ധരാത്രിയില്‍
ഉച്ചത്തില്‍ കരഞ്ഞത്‌
പുഴയെന്നു മുത്തശ്ശി.

ജാലകതിനകത്തെ
പെണ്‍കുട്ടി;
പുസ്തക കെട്ടുകള്‍ക്ക് മീതെ
സ്വര്‍ണവും ഒരുക്കി
വരനെ കാത്തിരിക്കുന്നു.

അവളുടെ കണ്ണുകള്‍
പുഴയുടെ
കണ്ണീര്‍ പോലെ.

ചുവരില്‍
നോക്കിയും കണ്ടും
ചെമ്പിച്ച കണ്ണാടി.

ഉത്തരത്തില്‍ തലതല്ലി
താഴെ വീണുപിടഞ്ഞ
ഒരു പല്ലി

രണ്ടാനമ്മയുടെ
നാവു നീണ്ടു:
ദുശ്ശകുനങ്ങള്‍!


*********

Thursday, October 14, 2010

തെരെഞ്ഞെടുപ്പുകള്‍.


പടിയടച്ചു
പിണ്ഡം വെച്ച
പ്രത്യയശാസ്ത്രങ്ങള്‍
ജരാനരകള്‍
ചായം പൂശി മിനുക്കി
നാട്ടുവഴികളില്‍
ചുവരെഴുതുന്നു!

ഇന്നലെ,
രക്തസാക്ഷികളുടെ
ആത്മാക്കള്‍ വന്നിരുന്നു.
പതിനെട്ടു തികഞ്ഞവരെ
പട്ടികയില്‍ ചേര്‍ക്കാന്‍!

അന്തിച്ചുനിന്ന
പെറ്റമ്മമാരുടെ
കാതിലവര്‍ പറഞ്ഞു:
നാളെ നമുക്കൊരു
പുലരിവരും
പത്തായം നിറയെ
ലോട്ടറിക്കാരുടെ
പണം നിറയും കാലം!

നാല്‍കവലയില്‍
ഒരു കുഞ്ഞാടിന്റെ
ഇടയലേഖനം കേട്ടു:
വികസന വിരുദ്ധര്‍,
അവര്‍
കണ്ടല്‍ പാര്‍ക്ക്‌
പൂട്ടിച്ചു.

പോലീസുകാര്‍
തല്ലിക്കൊന്ന
ഒരു വോട്ടെറുടെമകന്‍
വോട്ടേഴ്സ് ലിസ്റ്റ്‌ പരതുന്നു!
എന്റച്ചന്റെ
പേരുണ്ടാണവോ!?

പുലര്‍ച്ചെ
മുറ്റത്തിറങ്ങിയ
മുത്തശ്ശി
നിറയെ വെളുത്ത
രൂപങ്ങള്‍ കണ്ട്
പിറുപിറുത്തു:
കാലന്മാരാണ്;
എന്നെ കൊണ്ടോവാന്‍...


റോഡിലെ
കുഴിയില്‍
വീണു മരിച്ച
പൊതുമരാമത്ത്
എഞ്ചിനിയരുടെ
ഭാര്യ പറഞ്ഞു:
അല്ലമ്മേ...
അത് സ്ഥാനാര്‍ഥിയാ...
വോട്ടു ചോദിക്കാന്‍
വന്നതാ!
****

Tuesday, September 21, 2010

ആല്‍ബക്ഷതങ്ങള്‍

മകള്‍ അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ പടിയിറങ്ങിപ്പോകുമ്പോള്‍ ഉള്ളില്‍ ആധിയുണ്ടെങ്കിലും അമ്മ സമാധാനിച്ചു.

ഇല്ല അവള്‍ വഴി തെറ്റിപ്പോവില്ല. അങ്ങനെയല്ലല്ലോ ഞാനവളെ വളര്‍ത്തിയത്. ഇത്ര കാലം അവള്‍ നല്ല പെണ്‍കുട്ടി എന്ന പേര് മാത്രമേ കേള്‍പ്പിചിട്ടുള്ളൂ.

അച്ഛനെ അമ്മ പറഞ്ഞു സമ്മതിപ്പിക്കണം എന്നായിരുന്നു അവളുടെ നിര്‍ബന്ധം.

ആല്‍ബത്തില്‍ അഭിനയിക്ക്യാ എന്നതൊക്കെ ഇപ്പോഴത്തെ കുട്ട്യോള്‍ടെ ആഗ്രഹങ്ങളാ...നിങ്ങളായിട്ട് ഇനി എതിരൊന്നും പറയണ്ട. നമ്മടെ മോള് വല്യ സിനിമാക്കാരിയാവും....പിന്നെ നല്ല പണവും പേരും ഒക്കെ കിട്ടും!

മനസില്ലാമനസ്സോടെ സമ്മതിക്കുമ്പോഴും ഒരു തിരയുടെ ആരവം അയാളുടെ നെഞ്ചില്‍ അവശേഷിച്ചു.

ചെറുപ്പം മുതലേ അവള്‍ വലിയ നാട്യക്കാരിയായിരുന്നു. എതെങ്കിലും സിനിമാപ്പാട്ട് കേട്ടാല്‍ ഡാന്‍സ്‌ ചെയ്യാന്‍ തുടങ്ങും. സിനിമയിലെ നായികമാരെപ്പോലെ അഭിനയിച്ചു കാണിക്കും. കൌതുകത്തോടെ ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു. ഇനി അവളുടെ ആഗ്രഹം അതാണെങ്കില്‍ അതു നടക്കട്ടെ.

വില കൂടിയ വാഹനങ്ങളില്‍ സുഹൃത്തുക്കളുടെ കൂടെ അവള്‍ പറന്നു വന്ന കാലമായിരുന്നു പിന്നെ. പല വര്‍ണ്ണങ്ങളിലുള്ള വിലപിടിച്ച മൊബൈലിലൂടെയുള്ള അവളുടെ കിന്നാരങ്ങള്‍ നാട്ടുകാര്‍ പുകഴ്ത്തിപ്പറഞ്ഞു. ഫാഷന്‍ വസ്ത്രങ്ങളുടെ വൈവിധ്യം കണ്ട് അയല്‍ക്കാരികള്‍ മൂക്കത്ത് വിരല്‍ വെച്ച് അടക്കം പറഞ്ഞു.

കൈ നിറയെ പണം തരുമ്പോഴും അവളുടെ മുഖത്ത്‌ ആ പഴയ സന്തോഷമില്ലെന്നു അയാള്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു:

അതു നിങ്ങള്ക്ക് തോന്നുന്നതാ.. അവള്‍ക്കൊരു കുഴപ്പവുമില്ല. അവള്‍ നമ്മളുടെ മോളല്ലേ!

ഒരു വൈകുന്നേരത്ത് അവള്‍ പെട്ടെന്നു കയറി വന്ന്‌ മുറിയില്‍ കയറി വാതിലടച്ചത് അവര്‍ അന്ധാളിപ്പോടെ കണ്ടു. എത്ര വിളിച്ചിട്ടും തുറക്കാത്ത ആ വാതിലിനപ്പുറം വല്ലാത്ത തേങ്ങല്‍!

ദൈവമേ എന്ന് ആത്മാര്‍ഥമായി വിളിച്ച അവരുടെ ജീവിതത്തിലെ ആദ്യത്തെ സന്ദര്‍ഭം. ആ വിളിയുടെ അലകള്‍ അണയും മുമ്പേ ചാനലില്‍ വന്നു തുടങ്ങിയ വാര്‍ത്തകള്‍ അവര്‍ കേട്ടിരുന്നില്ല.!

പെണ്‍മാംസത്തിന് വില പതിനായിരം!. ആല്‍ബം ചിത്രീകരണത്തിന്റെ മറവില്‍ പെണ്‍വാണിഭം! ചാനല്‍ ഇന്‍വെസ്ടിഗെഷന്‍!

ഒളി ക്യാമറകളാല്‍ ഒപ്പിയെടുത്ത ചിത്രങ്ങളില്‍ പേര്‍ത്തും പേര്‍ത്തും പ്രദര്‍ശിപ്പിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രം. കൂടെ ആവശ്യക്കാരനെ ഏര്‍പ്പാടാക്കികൊടുക്കുന്ന പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ തന്‍റെ “പ്രൊഫഷനെ” വിശദീകരിച്ചു കൊണ്ടിരിക്കുന്നു.

കറുത്ത കോട്ടും ടൈയും അണിഞ്ഞ അവതാരകന്‍ തല നീട്ടി കണ്ണുകള്‍ തുറിച്ച് വ്യഭിചാര കഥകള്‍ ആവേശപൂര്‍വ്വം പറഞ്ഞു കൊണ്ടേയിരിക്കുന്നു.

പുലരുവോളം ആ അച്ഛനും അമ്മയും ഉറങ്ങിയില്ല. അച്ചന്‍ പറഞ്ഞു കൊണ്ടിരുന്നു: നീയല്ലേ പറഞ്ഞത് നമ്മടെ മോള്‍ പ്രശസ്തയാവുംന്ന്......!

**************************************************************************

Wednesday, September 8, 2010

റമദാന്‍...















മനസ്സിനെ
ആര്‍ദ്രമാക്കിയത്

ശരീരത്തെ
മലിനമുക്തമാക്കിയത്

വിശ്വാസം
ദൃഡമാക്കിയത്

വിചാരങ്ങളെ
നിര്‍മലമാക്കിയത്

ബന്ധങ്ങളെ
ഈടുറ്റതാകിയത്

കടമകളെ
ഓര്‍മ്മപ്പെടുത്തിയത്

പാപങ്ങളെ
മായ്ച്ചുകളഞ്ഞത്

വിശപ്പിന്‍റെ
കാഠിന്യമറിയിച്ചത്

റമദാന്‍...
നീയായിരുന്നല്ലോ!
നീ അകന്നു പോകുമ്പോഴും
ഞങ്ങള്‍ക്ക്‌ നല്‍കുന്നു
നന്മയുടെ ഒരു
പെരുന്നാള്‍ ദിനം!

*******