Thursday, June 10, 2010

ദരിദ്ര പ്രവാസി [കവിത]


പതം കുറഞ്ഞ ഖുബൂസിന്റെ
അതിര്‍ത്തികള്‍ പറിച്ചെടുത്ത്‌
എന്നോ മരിച്ച
ബ്രസീലിയന്‍ കോഴിയെ
ഉള്ളിയില്‍ വഴറ്റിയെടുത്ത
ചുക്കയില്‍ കുത്തി,
എന്‍റെ മാനസപുത്രി യിലെ
കരഞ്ഞു മാത്രം ശീലിച്ച
നാട്യകണ്‍കളില്‍ നോക്കി,
ചവക്കാന്‍ മറന്ന്
അന്ന നാളത്തിലേക്ക്
ഉന്തി വിടുമ്പോള്‍...

ചിരിക്കുന്ന അവളുടെ മുഖം
ഏറെ കൊതിപ്പിച്ച്..
മിസ്ഡ് കാള്‍ ആയി മൊബൈലില്‍!.
ധൃതിയില്‍ നെറ്റില്‍ തൂങ്ങി
മക്കള്‍ക്ക്‌ വീണ്ടും പനിയായോ
എന്നാധിയില്‍
എന്തെയെന്ന ചോദ്യത്തിന്
മറന്നു പോയ വലിയൊരു കാര്യം
ഓര്‍ത്തെടുത്തു പറഞ്ഞ പോലെ
ആവേശത്തോടെ അവള്‍:
നാളെ നമ്മുടെ വിവാഹ വാര്‍ഷികം,
ഒമ്പതാമത്തെ!.

നെടുവീര്‍പ്പോടെ
നഷ്ടമായ ദാമ്പത്യം, കൂടെ ജീവിച്ച നാളുകള്‍
ദിനങ്ങളെണ്ണി അവള്‍ പറയുമ്പോള്‍..
ചിക്കെന്‍ ചുക്കയില്‍
ടോമാടോ പേസ്റ്റ് ഇത്തിരി കൂടിപ്പോയെന്നു
ഉസ്താതിനെ കുറ്റം പറയാനുറച്ച് ഞാന്‍!.
“ഇനിയെന്നാ നമ്മള്‍...”
ആവര്‍ത്തിച്ചേക്കാവുന്ന
അവളുടെ പല്ലവി
ശ്രുതി പോയ, താളമില്ലാത്ത,
ടെമ്പോ കൂടിയതാണെന്ന്
പണ്ടേ തിരിച്ചറിഞ്ഞ ഞാന്‍
സ്റ്റാര്‍ സിങ്ങറിലെ ജഡ്ജിനെ പോലെ
“എല്ലാം ശരിയാവും കുട്ടാ”
എന്ന വാക്കില്‍ മറുപടിയൊതുക്കി.
പിന്നെ,
ചങ്ങന്‍ തെങ്ങില്‍ കേറുന്ന പോലെ
ഇരട്ട കട്ടിലില്‍ വലിഞ്ഞു കേറി,
ചീനക്കാരന്റെ കംബിളിക്കുള്ളിലേക്ക്
ചുരുണ്ട് കൂടുമ്പോള്‍..
ഒരിക്കലും ഉറങ്ങാന്‍ വിടെല്ലെന്ന
ധാര്‍ഷ്ട്യത്തോടെ
വിപ്ലവ ബോധമുള്ള മൂട്ടകള്‍
മൂന്നാറിലെ ഭൂമാഫിയ പോലെ
എത്ര ഒഴിപ്പിചാലും ഒഴിഞ്ഞുപോകാതെ!.

പാതിരാക്ക്‌ കയറി വരുന്നവന്‍ ലൈറ്റിട്ടു
തൊണ്ടയനക്കുമ്പോള്‍ വീണ്ടുമുണര്‍ന്നു
പണ്ടാരടങ്ങാന്‍ ശപിച്ചു
ഉറക്കം കിട്ടാതെ പിടയുമ്പോള്‍..
ഉള്ളിലെ പുതുമണവാളന്‍
പിന്നെയുമുണര്‍ന്ന്
ആദ്യ രാത്രിയിലവളെ
നെഞ്ചോട് ചേര്‍ത്തതും,
വെളുത്ത മാറിലെ തുടുത്ത യൗവനം
ഒരു തിരയോളം തിടുക്കത്താല്‍
കോരിയെടുത്തതും...
കനവുകളാക്കുമ്പോള്‍

വിയര്‍പ്പു മണക്കുന്ന തലയിണയില്‍
മുഖമമര്‍ത്തി
എപ്പോഴോ ഉറങ്ങിപ്പോവുന്നതും,
പിന്നെയുമവള്‍
സ്വപ്നങ്ങളായിരച്ചു വന്നെന്‍
മനോദുഃഖങ്ങളെ സ്ഖലിപ്പിക്കുമ്പോള്‍
ഓര്‍ക്കുന്നത്;
ബംഗാളികള്‍ ക്യൂ നില്‍ക്കും
ബാത്‌റൂമില്‍ നിന്നും
ഈ തടിയൊന്നു നനചെടുക്കണമല്ലോ
എന്‍റെ ദൈവമേ! എന്ന്.
******