Thursday, December 3, 2020

ബാല്യം (കവിത)


https://youtu.be/S-kq0OFBnPc


മഴ  പെയ്തൊഴിഞ്ഞൊരീ

മൂവന്തി നേരത്ത്

പാടത്തിനോരത്ത് ഞാനും

ഇരുളിൻ കണങ്ങളും

മഞ്ഞുമേഘങ്ങളും

മന്ദസ്മിതം തൂകി നിന്നു!

മന്ദസ്മിതം തൂകി നിന്നു!

 

തെക്കു തെക്കുന്നൊരു

കുളിർ കാറ്റു വന്നെൻ 

ഹൃദയത്തിൻ  തെക്കിണി തുറന്നു

പോയകാലത്തിന്റെ

നനവുള്ളോരോർമ്മകൾ

മണ്ണിൽ പുതഞ്ഞു കിടന്നൂ

പുതു മണ്ണിൽ പുതഞ്ഞു കിടന്നൂ 

 

കാലങ്ങൾക്കിപ്പുറമീ

പാതയോരത്ത്

ഏകനായ് നിൽക്കുന്ന നേരം..

ഉടലും മനവും ചുരുങ്ങിച്ചുരുങ്ങി

ബാലനായ തീരുന്നുവല്ലോ...

കൊച്ചു ബാല്യത്തിലായിടുന്നല്ലോ..

 

സ്വർണ്ണ വെയിലേറ്റുണരും

പ്രഭാതത്തിൽ

പക്ഷികൾ കുറുകുന്ന നേരം

കുറുമ്പിപ്പശുവിനോടച്ചടക്കത്തിന്റെ

പാഠങ്ങളൊതുന്ന കേൾക്കാം ..

അച്ഛന്റെയാരവം കേൾക്കാം

 

കാത്തുനിന്നങ്ങനെ കോപ്പ നിറച്ചൊരു

പാലുകുടിച്ചതു മോർക്കേ ..

വീണ്ടുമൊന്നങ്ങനെ  മണ്ണിൻ മണം പൂക്കും

ബാല്യത്തിനെ പുല്കിടുന്നു...

ബാല്യത്തിനെ പുല്കിടുന്നു...

 

ഓർമ്മത്തടങ്ങളിൽ

പെയ്തു തുടങ്ങുന്ന ചാറ്റൽ മഴയുടെ ചാരെ

കൗതുകം ചോദിച്ചു തൊട്ടുതലോടി

കുളിരേറ്റ് നിന്നൊരാ കാലം

കുളിർ മഴ പെയ്യുന്ന കാലം

 

ചുവരിൽ തട്ടാതെ പടികളിൽ വീഴാതെ

വിരലിൽ തൂക്കിയോരമ്മ

തലയിലെ പേൻ നുള്ളി അമ്മ മൊഴിഞ്ഞത്

നറുമണം വിടരും കഥകൾ

കുഞ്ഞു ചിപ്പിയിൽ വെച്ചൊരാ കഥകൾ…

 

വഴികൾ വിരൂപമായ്

കാഴ്ചകൾ മങ്ങി

ഇരുളിന്റെ മേലാപ്പ് വീഴ്‌കെ ..

പോയകാലത്തിന്റെ തീരത്തെവിടെയോ

ബാല്യം തനിച്ചു കിടപ്പൂ..

 

മഴെ പെയ്തൊഴിഞ്ഞൊരീ

മൂവന്തി നേരത്ത്

പാടത്തിനോരത്ത് ഞാനും

ഇരുളിൻ കണങ്ങളും

മഞ്ഞുമേഘങ്ങളും

മന്ദസ്മിതം തൂകി നിന്നു!

മന്ദസ്മിതം തൂകി നിന്നു!

******

 https://youtu.be/S-kq0OFBnPc



Monday, March 5, 2018

കഥ: നൂൽപ്പാലങ്ങൾ


ഗായത്രി എത്രമാത്രം വളർന്നു എന്നൊന്നും ഒരു നിമിഷത്തിൽ പോലും ചിന്തിക്കാതെയാണ് രാധാകൃഷ്ണന്റെ ഓരോ ദിനങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നത്. കഴിഞ്ഞ പത്തിരുപതു വർഷമായി അങ്ങിനെതന്നെ ആയിരുന്നു എന്നുവേണം പറയാൻ. അമ്മയുടെ മുലപ്പാൽ ഒരുവട്ടമെങ്കിലും നുകരാൻ കഴിയാതെ പോയ തന്റെ കുഞ്ഞ് എപ്പോഴും ചുണ്ടുകൾ നുണഞ്ഞ് കൈകൾ ചുരുട്ടിപ്പിടിച്ച് അയാളുടെ ഹൃദയത്തിൽ കാലിട്ടടിച്ചു കൊണ്ടിരുന്നപ്പോൾ മറ്റൊരു ചിന്തയും അയാളിൽ പ്രസക്തമാവുകയോ അയാളെ സ്വാധീനിക്കുകയോ ചെയ്തിരുന്നില്ല. പ്രസവത്തോടെ അനന്ത നിന്ദ്രയിലേക്കാണ്ടുപോയ അമ്മയുടെ അതേ പേരു തന്നെ ചൊല്ലി  ആ ചോരപ്പൈതലിനെ അയാൾ നെഞ്ചോട് ചേർക്കുമ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇന്നിപ്പോൾ അവൾ അച്ഛനോളം വളരുകയും  അമ്മയേക്കാൾ രൂപഭംഗി കൈവരിക്കുകയും ചെയ്തതും അയാൾ ഉൾക്കൊണ്ടിട്ടുണ്ടായിരുന്നില്ല.

''മകളൊക്കെ വളർന്നു വലുതായില്ലേ ഇനിയെങ്കിലും ഒരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചുകൂടെ രാധാകൃഷ്‌ണാ...''


       ഗായത്രിയുടെ  ഇരുപതാം പിറന്നാളിന്റെ ചെറിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അവളുടെ അമ്മാവന്മാരിലൊരാൾ സ്വകാര്യമായി വിളിപ്പിച്ച്  കാതിൽ പറഞ്ഞത് അയാൾ അതിവ നിസ്സംഗതയോടെയാണ്  കേട്ടത്!. മകളെ തന്റെ കൈകളിലേക്ക് തന്ന് ഗായത്രി വിസ്മൃതിയിലായിപ്പോയ ശേഷം പലരും പലതവണ പറഞ്ഞ അതെ വാചകങ്ങളാണ് ചെറിയ മാറ്റങ്ങളോടെ ഇപ്പോഴും പറയുന്നത് എന്നയാൾക്ക് അറിയാമായിരുന്നു. ഒരു രണ്ടാനമ്മയുടെ മനസ്സില്ലാമനസ്സിലേക്ക് തന്റെ പൈതൽ എത്തിപ്പെടുമ്പോഴുണ്ടായേക്കാവുന്ന അനിശ്ചിതത്വങ്ങളുടെ വേവലാതിയിൽ  അയാളിലെ അച്ഛൻ ദുഃഖിതനായിരുന്നു. അതുകൊണ്ടു തന്നെ പുനർവിവാഹം എന്ന ഉപദേശങ്ങളെ അന്നു മുതലെ അയാൾ അവഗണിച്ചു കൊണ്ടിരുന്നു. ഭാവിയിലെ രോഗാവസ്ഥയെയും അനിവാര്യമായ വാർദ്ധക്യത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ നടത്തുന്നവരോടൊക്കെ ‘അതൊക്കെ അപ്പോൾ നോക്കാ’ മെന്ന പതിവ് മറുപടി അയാൾ ആവർത്തിച്ചു.

       ഗായത്രിയാകട്ടെ അച്ഛന്റെ അരുമയായി ഏറെ സന്തോഷവതിയായാണ് ജീവിച്ചത്. എന്റെയച്ഛനിൽ തുടിച്ചു നിൽക്കുന്നത് അമ്മയാണെന്ന് എല്ലാവരോടും അഭിമാനത്തോടെ പറയുകയും, ഒരമ്മയുടെ  കുറവറിയാതെ കടന്നുപോയ വർഷങ്ങളെ ആർദ്രദയോടെ  മനസ്സിൽ സൂക്ഷിക്കുകയും ചെയ്തു.

        രാധാകൃഷ്ണന്റെ ചെവിയിൽ മന്ത്രിച്ചവർ അതെ സ്വകാര്യം കുറച്ചു പരസ്യമായിത്തന്നെ ഗായത്രിയുടെ മുമ്പിലും പിറന്നാൾ ദിനത്തിൽ ആവർത്തിച്ചിരുന്നു. അച്ഛന് കൂട്ടായി ഒരാൾ വരുന്നു എന്നത് ഒരു നിലക്കും അവളെ അലട്ടിയിരുന്നില്ല എന്നതാണ് സത്യം. പ്രായത്തിന്റെ പക്വതയിൽ അക്കാര്യങ്ങളൊക്കെ ഉൾക്കൊള്ളാനുള്ള തലത്തിലേക്ക് അവൾ വളർന്നിരുന്നു. ഇക്കാര്യമെല്ലാം അച്ഛന്റെ വിവാഹക്കാര്യം സൂചിപ്പിച്ചവരോട് പറയുകയും അച്ഛനാണ് തീരുമാനമെടുക്കേണ്ടത് എന്ന് അവൾ അവരെ ഓർമ്മപ്പെടുത്തുകയും ചെയ്തു.

       പിറന്നാൾ ദിനാഘോഷം കഴിഞ്ഞു തൊട്ടടുത്ത ദിവസം മുതൽ അച്ഛനിൽ പതിവില്ലാത്ത പെരുമാറ്റ വൈരുധ്യങ്ങൾ പ്രകടമായത് പൊടുന്നനെയാണ്. വളരെ ഊർജ്ജസ്വലനായി നടന്നിരുന്ന അയാൾ പലപ്പോഴും ചിന്തകളുടെ തുരുത്തുകളിൽ കുരുങ്ങിക്കിടന്നു.  കഴിയുന്നതും ഒറ്റക്കാവാനുള്ള അയാളുടെ  ഇഷ്ടത്തെ അവൾ വായിച്ചെടുക്കുകയും ചെയ്തു. കൊച്ചുനാൾ മുതൽ അച്ഛന്റെ മുഖ ലക്ഷണങ്ങളെ അപഗ്രഥിക്കാൻ അവർ പഠിച്ചുരുന്നു. അവരിരുവർക്കുമിടയിലെ  മറയില്ലാത്ത ഇഷ്ടം  അച്ഛൻ മകൾ ബന്ധത്തിനപ്പുറത്ത് ആഴത്തിലും  ചാരുതയിലും വേരുറച്ചു നിന്നത് അയാളിൽ കുടികൊള്ളുന്ന അമ്മയുടെ കനിവാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു.   മുമ്പൊക്കെ അച്ഛൻ ഒറ്റക്കാവുമ്പോൾ ഓടിയെത്തി അച്ഛന് കൂട്ടിരിക്കാൻ അവൾ തിരക്ക് കൂട്ടിയിരുന്നത്, അച്ഛന് താൻ മാത്രമേയുള്ളൂവെന്ന ബോധ്യം ഉള്ളത് കൊണ്ടായിരുന്നു. എന്നാൽ ഇനി തന്റെ സാമീപ്യം കാരണം മറ്റൊരു വിവാഹത്തെ അച്ഛൻ വേണ്ടെന്ന് വെക്കെരുത് എന്ന നിർബന്ധ ബുദ്ധി അവളെ പിടികൂടുകയും ഏകാന്തനായിരിക്കാൻ അയാളെ അനുവദിക്കുകയും ചെയ്തു. ആ ഏകാന്ത ചിന്തകളിൽ    ഒരു  ഇണയെ അച്ഛൻ സ്വയം പരുവപ്പെടുത്തിയെടുക്കട്ടെയെന്നു അവൾ ആഗ്രഹിച്ചു.

         ബാങ്കിലെ ജോലിസമയം കഴിഞ്ഞെത്തുന്ന അയാൾക്ക് മകൾ ക്ലാസ്സു കഴിഞ്ഞെത്തുന്നത് വരെ കാത്തിരിക്കൽ ഇപ്പോൾ വലിയ വിരസതയായി അനുഭവപ്പെട്ടു തുടങ്ങി. മുമ്പൊക്കെ  അവൾക്കിഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്ത്, ബാക്കിയുള്ള സമയം മുറ്റത്തെ ചെടികളെയും പൂക്കളെയും  താലോലിച്ചുമാണ് അയാൾ ചെലവഴിച്ചിരുന്നത്. ഗായത്രി വന്നാൽ പിന്നെ രണ്ടുപേരും കൂടി വീട്ടുജോലിയും അവളുടെ പഠന കാര്യങ്ങളുമെല്ലാം തീർത്തു അൽപ്പസമയം ടിവിയുമൊക്കെ കണ്ടാണ് വൈകുന്നേരങ്ങളെ ചിലവഴിച്ചത്.  പക്ഷെ ഇപ്പോൾ അയാൾ ഒറ്റക്ക് മുറിയിൽ അടച്ചിട്ടിരിക്കുകയും,  മുറിയിൽ ഉലാത്തുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ഗായത്രി പലപ്പോഴും ഏറെ നേരം വാതിലിൽ തട്ടിയാലായിരിക്കും അയാൾ തുറക്കുക. പിന്നീടൊരിക്കൽ കുറച്ചു ബലം പ്രയോഗിച്ച്  മുറിക്കകത്തു കടന്ന അവൾ മുമ്പെങ്ങും അറിഞ്ഞിട്ടില്ലാത്ത ചില ഗന്ധങ്ങൾ മുറിയിൽ നിറഞ്ഞിരിക്കുന്നതായി തിരിച്ചറിയുകയും മദ്യത്തിന് ഇത്രയും അതി രൂക്ഷഗന്ധമാണെന്നു വേവലാതിയിൽ കുതിർന്ന വേദനയോടെ  മനസ്സിലാക്കുകയും ചെയ്തു.

       അയാളുടെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നുവെന്നും അതിനുള്ള മരുന്ന് തന്റെ സ്നേഹമാണെന്നും ഗായത്രിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ബാങ്കിലേക്ക് പുറപ്പെടാനൊരുങ്ങുന്ന അച്ഛനെ അവൾ തടഞ്ഞുനിർത്തുകയും അവളുടെ ആകുലതകളുടെ കെട്ടുകൾ അയാൾക്ക്‌ മുമ്പിൽ തുറന്നിടും ചെയ്തു. ആ നാലു ചുവരുകൾക്കുള്ളിൽ അവരുടെ സങ്കടക്കടലിന്റെ നൊമ്പരങ്ങൾ പടരുകയും അവരുടെ വർത്തമാനങ്ങൾക്ക് പ്രഭാത കിരണങ്ങൾ സാക്ഷിയാവുകയും ചെയ്തു.  

“ഗായത്രി എന്നെ വിട്ടുപോകുമ്പോൾ അവളിലെ ഒരംശത്തെ തന്നെയാണ് എന്നെയേല്പിച്ചു പോയത് എന്ന വിശ്വാസത്തിലാണ് ഞാൻ ഇക്കാലമത്രയും ജീവിച്ചത്. ശരീരം കൊണ്ട് മാത്രമേ അവൾക്കെന്നെ ഏകനാക്കാൻ കഴിഞ്ഞിരുന്നുള്ളൂ, എന്നാൽ അവൾ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. അവളുടെ ഗന്ധവും ശബ്ദവുമെല്ലാം ഈ വീടിന്റെ ഓരോ കോണിലും ഒളിച്ചിരിപ്പുണ്ട്. നിന്നിലൂടെ അവളെ ഞാൻ ഇപ്പോഴും കാണുന്നു. ഇന്ന് നീ വലുതായിരിക്കുന്നു എന്ന് എല്ലാവരും പറയുന്നു. നിന്റെ വളർച്ച സത്യത്തിൽ ഞാൻ അറിഞ്ഞിട്ടില്ല. മുലപ്പാലിന് വേണ്ടി എന്റെയീ കൈകളിൽ കിടന്നു കരഞ്ഞ  എന്റെ മകളെ മാത്രമേ എനിക്കറിയൂ...!.”
തന്റെ വിവാഹം നടക്കുന്നതും താൻ ഭർത്താവിനൊപ്പം അച്ഛനെ തനിച്ചാക്കി കടന്നു പോകുന്നതുമായ ചിന്തകൾ അയാളുടെ ഹൃദയത്തിൽ ആഴത്തിലുള്ള വിള്ളലുണ്ടാക്കിയതായി ഗായത്രി അറിഞ്ഞത് അവർ തമ്മിലുള്ള ആ സംഭാഷണം അവസാനിക്കുമ്പോഴാണ്.

"എനിക്ക് വേണ്ടി അച്ഛനിത്ര കാലം ജീവിച്ചില്ലേ,  ഇനിയെങ്കിലും അച്ഛന് വേണ്ടി ജീവിച്ചൂടെ?"

"ഹൃദയത്തിൽ എന്റെ ഗായത്രി ജീവിച്ചിരിക്കുന്നിടത്തോളം ആ കൂട്ടിലേക്ക് മറ്റൊരു പക്ഷി പറന്നു വരാനിടയില്ല മോളെ. അത്രമേൽ ഞാനവളെ സ്നേഹിച്ചിരുന്നു.......!”

       മറ്റൊരു വിവാഹത്തെക്കുറിച്ച് അതിവിദൂരമായൊരു സാധ്യത പോലും നല്കാതെയുള്ളതായിരുന്നു അയാളുടെ വാക്കുകൾ. അത് അവളെ ഏറെ വേദനിപ്പിച്ചു. തനിക്ക് വേണ്ടി മാത്രം ജീവിച്ച തന്റെ അച്ഛൻ. താൻ വിവാഹിതയായി പടിയിറങ്ങുമ്പോൾ അമ്മയുടെ ഗന്ധം നിറഞ്ഞുനിൽക്കുന്ന ഈ വീട്ടിൽ അച്ഛൻ ഏകനായിത്തീരും. അതുകൊണ്ട് ഈ സമസ്യക്ക് ഒരു പരിഹാരമേയുള്ളൂ. തനിക്ക് അച്ഛനും അച്ഛന് താനുമെന്ന കഴിഞ്ഞ ഇരുപത് വർഷത്തെ സമവാക്യം മരണം വരെ മുന്നോട്ട് കൊണ്ടുപോവുക. അതല്ലെങ്കിൽ, പിറന്നാളിന് വന്നപ്പോൾ അമ്മായിമാർ പറഞ്ഞത് പോലെ ദത്തു നിൽക്കാൻ സമ്മതമുള്ള ഒരാളുടെ വരവിനായി കാത്തുനിൽക്കുക.
       
         അയാളാകട്ടെ, തന്റെ സ്വകാര്യ ദുഖങ്ങളുടെ കൂടെ  മകളുടെ വേവലാതികൾ  കൂടി പൊതിഞ്ഞുകെട്ടി ഭാരം താങ്ങാനാകാതെ തളർന്നു തുടങ്ങി. ജോലി സമയം കഴിഞ്ഞുള്ള മിക്ക വേളകളിലും പുകവലിയും മദ്യപാനവുമായി ദിനരാത്രങ്ങളോട് മല്ലടിച്ചുകൊണ്ടിരുന്നു. ഗായത്രിക്കാണെങ്കിൽ അച്ഛനെക്കുറിച്ചോർത്തുള്ള  ചിന്തകളാൽ  പഠനം ദുരിതപൂർണ്ണമാകുകയും  ചെയ്തു. ഒരു പോംവഴിയും ഉരുത്തിരിയാതെ ഇരുദ്രുവങ്ങളിലേക്കുമുള്ള യാത്രയിൽ അവർ അകപ്പെട്ടു കഴിഞ്ഞിരുന്നു. 

        അയാളുടെ മദ്യപാനം അതിരുകൾ കടക്കാൻ അധികനാളുകൾ വേണ്ടിവന്നില്ല. കണ്ണുകൾ ചുവക്കുകയും വാക്കുകൾ വികൃതമാവുകയും ചെയ്ത സമയങ്ങളിലൊക്കെയും തന്റെ മുന്നിൽ നിൽക്കുന്നത് ഗായത്രിയെന്ന തന്റെ ഭാര്യയാണ് എന്നയാൾ വിശ്വസിക്കാൻ തുടങ്ങി. കൈകളുടെ ചലനങ്ങളും ശ്വാസത്തിന്റെ ഗതിവിഗതികളും തന്റെ ഭാര്യയെ  തേടുന്ന അച്ഛന്റേതാണെന്ന് അവൾ ഭീതിയോടെ മനസ്സിലാക്കി!. അന്നുമുതൽ ആദ്യമായി അവൾ അച്ഛനെ ഭയപ്പെടുകയും  പരമാവധി വസ്ത്രങ്ങളാൽ തന്റെ നിമ്നോന്നതങ്ങളെ പൊതിഞ്ഞു വെക്കുകയും ചെയ്തു. രാത്രിയിലെപ്പോഴെങ്കിലും അച്ഛന് എന്തെങ്കിലും സംഭവിക്കുമോ എന്ന വേപഥുവാൽ വാതിൽ പാതി ചാരിവെക്കുന്നത് പതിവാക്കി. ദുഃസ്വപ്നങ്ങളുടെ ആധിക്യത്തിൽ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുകയും   ചെയ്തു കൊണ്ടിരുന്നു.

          അവർക്കിടയിലെ സംസാരങ്ങൾ കുറയുകയും അവർ അടച്ചിട്ട മുറികളിലെ കളിപ്പാവകളായി മാറുകയും ചെയ്തു. രാത്രിയിലെ മദ്യപാനത്തെ പറ്റി രാവിലെ ദുഃഖിതനാവുകയും ലജ്‌ജാ ഭാരത്താൽ മകളുടെ മുഖത്തുപോലും നോക്കാനാകാതെ അയാളുടെ തലകുനിയുകയും ചെയ്യുന്നത് നിത്യ കാഴ്ചയായി മാറി.  തന്നിലെ ധാർമ്മികത ചെറിയ നൂൽപ്പാലത്തിലൂടെയാണ്‌ സഞ്ചരിക്കുന്നതെന്നും രാത്രിയിലെ തന്റെ കാഴ്ചകളിൽ അഴകും കൺകുളിർമ്മയും നൽകുന്ന ഗായത്രിയെയാണ് താൻ മകളിൽ കാണുന്നതെന്നും അയാൾ നടുക്കത്തോടെ സ്വയം തിരിച്ചറിഞ്ഞു. അതോടെ അവളുടെ കാഴ്ചവട്ടത്തു നിന്നും എപ്പോഴും അയാൾ ഓടിയകന്നു. പക്ഷെ മദ്യം അയാളുടെ അധർമ്മ ചിന്തകളുടെ തേരാളിയായി മുന്നിൽ തന്നെയുണ്ടായിരുന്നു.

          പതിയെ പതിയെ അനാരോഗ്യത്തിലേക്കും അതിന്റെ അവശതകളിലേക്കും അയാൾ പിടഞ്ഞു വീണു. പകുതി മാത്രം ചാരിവെച്ച വാതിൽ പാളിയുടെ വിടവിലൂടെ അച്ഛന്റെ മുറിയിലേക്ക് എല്ലാ രാത്രികളിലും പതിവ് പോലെ അവൾ കാതുകൾ തുറന്നു വെച്ചു. അന്ധകാരം കൂട്ടുകിടന്ന വിദൂര യാമങ്ങളിലെല്ലാം ഏതോ ഗുഹാമുഖത്തു നിന്നെന്ന പോലെ അലയടിച്ചു വന്ന, അയാളുടെ ചുമയും ഞരക്കങ്ങളും അവളുടെ ഉറക്കരഹിത രാത്രികളെ കൂടുതൽ വേദനാ പൂർണ്ണമാക്കി.   
         
          ഇന്ന് ഈ രാത്രീയിലെ വൈകിയ വേളയിലും അവൾ ഉറക്കം നഷ്ടപ്പെട്ടവളാണ്. ഓർമ്മങ്ങളുടെ പച്ചപ്പിലൂടെ അവളുടെ ബാല്യം ഓടിച്ചാടി നടക്കയാണിപ്പോൾ. പിന്നീട് ദൃശ്യങ്ങൾ മാറുകയും ചാരനിറം പൂണ്ട ഒരു ഭീമാകാരമായ മേഘം അവളെ കീഴടക്കാൻ അടുത്തുവരുകയും ചെയ്തു. അവളുടെ വീടിപ്പോൾ സുരക്ഷിത്വം നഷ്ടപ്പെട്ട ഒരു നീർകുമിളയായി മാറിയിരിക്കുന്നു. ദുഃഖവും സങ്കടവും കടലോളം പെരുകുമ്പോൾ പുറത്ത് ആ രാത്രിയിൽ ഒരു കനത്ത മഴപെയ്തു തുടങ്ങി!.  

        ഇരമ്പിയാർത്തു പെയ്ത മഴയിൽ വീശിയടിച്ച കാറ്റിന്റെ തണുത്ത കരങ്ങൾ കണ്ണുകളെ ചുംബിച്ചപ്പോഴാണ് അമ്മ അവളെ തലോടിയുറക്കാൻ ഓടിവന്നത്. അകത്തെ മുറിയിൽ നിശബ്ധതയിൽ അനാഥനായിക്കിടക്കുന്ന അച്ഛനെ തനിച്ചാക്കിയതെന്തിനാണെന്ന് അമ്മയോട് അവൾ ചോദിച്ചു. പാടിയുറക്കാൻ കൊതിച്ച പാട്ടുകൾ പാടി അമ്മ അവളെ ചേർത്തു പിടിച്ചിരുന്നു. അന്നാദ്യമായി അമ്മയുടെ മടിയിൽ തലചായ്ച്ചു അവളുറങ്ങി. അച്ഛനോട് പിണങ്ങരുതെന്നും അച്ഛന്റെ ഹൃദയത്തിൽ അമ്മയുറങ്ങുന്നുണ്ടായിരുന്നെന്നും അവളെ അമ്മ ബോധ്യപ്പെടുത്തി. ഈ പെരുമഴ തീരുമ്പോൾ ഞങ്ങൾ തങ്ങളാഗ്രഹിച്ച സ്നേഹത്തിന്റെ അപാരതീരത്തേക്ക് യാത്രപോവുകയാണെന്ന് അമ്മ  പറഞ്ഞത് ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെയാണ് അവൾ കേട്ടത്.

        അവൾ വാതിൽ തുറന്ന് അകത്തേക്ക് ഓടിപ്പോവുകയും അച്ഛനെ കൂട്ടികൊണ്ടു വരികയും അമ്മയുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു. അമ്മയെ ഏറെ നേരം കെട്ടിപ്പുണരുകയും അച്ഛന്റെ കവിളിൽ ഉമ്മനൽകുകയും ചെയ്തു, ഗായത്രി!. രണ്ടുപേരെയും അവൾ വീണ്ടും ചേർത്തുപിടിക്കുകയും പടിവരെ അവരെ യാത്രയാക്കാനായി അനുഗമിക്കുകയും ചെയ്തു.

         അർദ്ധയാമത്തിന്റെ അവസാന വരികളിൽ ഇരുട്ട് മഴയിലലിഞ്ഞു കരഞ്ഞു കരഞ്ഞു തോരാതെ നിന്നു. ഇടയ്ക്കെപ്പോഴോ കടന്നുവന്ന കാറ്റ് ആ വീടിനെ വലയം ചെയ്യുകയും തലോടി കടന്നു പോവുകയും ചെയ്തു.         കരഞ്ഞു തീർന്ന കണ്ണുകളുമായി മഴ മുഖം കുനിച്ചു നിന്ന പ്രഭാതത്തിലും അച്ഛന് അമ്മയെ തിരികെ നൽകിയ സംതൃപ്തിയിൽ അവൾ ആ വീട്ടിൽ ഏകയായി ഉറങ്ങിക്കിടന്നു!!

**************

Sunday, December 3, 2017

കഥ - ശാന്തി തീരത്തെ അവസാന കാഴ്ചവട്ടങ്ങൾ

ഒരു വെള്ളിനക്ഷത്രം. അത് മിഴികളിൽ നിന്നും ആകാശത്തിന്റെ അനന്ത വിദൂരതയിലേക്ക് അതിവേഗതയിൽ അകന്നു പോകുന്ന ദൃശ്യമാണ് ഈ രാത്രിയിലെ  അവസാനത്തെ കാഴ്ച്ച. ഒരു പക്ഷെ നാളത്തെ രാത്രിയിൽ ഇതിനേക്കാൾ മനോഹരമായൊരു കാഴ്ച ഈ മുറ്റത്തു നിന്നാൽ കണ്ടേക്കാം. എന്നാൽ അതിന് ഇനിയവസരമുണ്ടാകാൻ ഒരു വർഷം കൂടി കാത്തിരിക്കണം. ഇന്നത്തോടെ ലീവ് അവസാനിക്കുകയാണ്.

തുരുമ്പിച്ച കാറ്റിന്റെ നേർപാളികളിൽ വീണുടഞ്ഞ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട്, വീടിനു ചുറ്റും  ചീവീടുകളുടെ വാദ്യകോലാഹലങ്ങൾ.  പുറത്തെ വാതിലടച്ചതോടെ ആ അലോസര ശബ്ദങ്ങൾ ഇരുട്ടിൽ മരിച്ചു വീണു.

പെട്ടികളിൽ തുണികൾ ഓരോന്നായി അടുക്കി വെക്കുമ്പോഴും അവളുടെ മുഖം കനത്തു തൂങ്ങി നിന്നു. കൺപോളകളിൽ ഇനിയും കുറെ പറയാനുള്ള എന്തൊക്കെയോ ഉണ്ടെങ്കിലും അടക്കിപ്പിടിക്കുന്നതിന്റെ നിശ്വാസങ്ങൾ അടർന്നു വീഴുന്നുണ്ട്. പറയാൻ തുടങ്ങി, പക്ഷെ ശബദം തൊണ്ടയിലുടക്കി പിന്നെയൊന്ന് ചുമച്ചാണ് അവൾ ശ്രദ്ധ ക്ഷണിച്ചത്. ഉയത്തിക്കാട്ടിയത് ഉമിക്കരിയാണ്. പെട്ടിയിൽ വെക്കുന്നുണ്ട് എന്നാണ് ആംഗ്യം.  പല്ല് നന്നായി അമർത്തി തേക്കാഞ്ഞതിനാലാണ്  മഞ്ഞനിറമാവുന്നത്  എന്നതാണ് അവൾ കണ്ടെത്തിയിരിക്കുന്നത്. ബ്രഷ് കൊണ്ട് അമർത്തിയാൽ ചോരവരും. അതുകൊണ്ടാണ് ഉമിക്കരി.

‘ഉമ്മ കൊണ്ട് വന്നതാണ് പെട്ടിയിൽ വെക്കട്ടെ’ എന്ന ചോദ്യം കൊണ്ട് ഉദ്ദേശിച്ചത് അച്ചാർ കുപ്പിയാണ്; നാരങ്ങാ അച്ചാർ.  തന്റെ നോട്ടത്തിന്റെ തീവ്രത കണ്ടത് കൊണ്ടാവണം ‘എന്നാൽ വേണ്ട’ എന്ന അടിക്കുറിപ്പോടെ അവൾ തന്നെ അത് മാറ്റി വെച്ചു. അസിഡിറ്റി കൂടിയിരിക്കുന്നു. എൻഡോസ്കോപ്പി ചെയ്തിട്ട് രണ്ടു മാസം ആയിട്ടില്ല. ആമാശയത്തിലെ ചുവന്ന പുള്ളികൾ അൾസർ വരാനുള്ള തുടക്കമാണ്. രണ്ടുമാസം കൊണ്ട് തിന്നു തീർത്ത മെഡിസിനിന് ഒരു കയ്യും കണക്കുമില്ല. മസാല കൂട്ടുകൾ കുറക്കണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. അതും അവൾക്കറിയാം. എന്നാലും ചോദിക്കും അച്ചാർ വേണോന്ന്!.

വേണ്ടെങ്കി വേണ്ട ഉമ്മ കൊടുന്നപ്പോൾ വേണ്ടാന്ന് പറഞ്ഞില്ല ഞങ്ങൾ കഴിച്ചോളാം....’

ഓർക്കുകയാണ്; ഇത്ര ദുർബലയായ ഇവൾ എങ്ങിനെയാണ് ഈ മൂന്നു മക്കളെയും കൊണ്ട് ഇവിടെ കഴിഞ്ഞു കൂടുന്നത് എന്ന് ! നിർബന്ധിതാവസ്ഥയുടെ ഒഴുക്കിൽ നീന്താൻ അവൾ പഠിച്ചിരിക്കുന്നു. ഒരു മാസത്തെ ലീവ് എന്നത് തീരുമ്പോഴേക്കും താൻ തന്നെ  എത്രയെത്ര പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുന്നു. അവൾക്കതൊന്നും ഇപ്പോഴൊരു  പ്രശ്നമല്ല, പക്ഷെ തന്റെ യാത്രയാണ്, നീണ്ടു പോകുന്ന ജീവിതത്തെക്കുറിച്ചുള്ള വ്യാകുലതകളാണ് അവളുടെ കവിൾത്തടങ്ങളിൽ നീർച്ചാലുകൾ തീർക്കുന്നത്.

വയസ്സ് കൂടി വരുന്നു. ഈ പോക്കും വരവും മാത്രം, ഒരുമിച്ച് നിൽക്കാൻ കഴിയാതെ എത്ര നാൾ?, എന്തിനാ ഇങ്ങിനെ? പതിവ് ചോദ്യങ്ങളാണ്. പക്ഷെ ഇപ്പോൾ വല്ലാത്ത മാർദ്ദവം!. അവളുടെ ഹൃദയത്തിൽ നിന്നും  വേദനയുടെ അലകൾ കേൾക്കാം. അത് പതുക്കെ തന്റെ ഹൃദയവും ഏറ്റെടുക്കുന്നത് അറിയുന്നുണ്ട്. പതിയെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച്  പുറത്തു പതുക്കെ  തടവികൊടുത്തപ്പോൾ അവൾ ചുമലിൽ  തലചായ്ച്ചു. അകവും പുറവും പൊള്ളുന്നുണ്ട് അവൾക്ക്. ചുമലിലേക്കിറ്റു വീണ ജാലകണികകൾ അതാണ് പറയുന്നത്.

കരച്ചിൽ ഇതോടു തീരണം. നാളെ എന്നെ യാത്രയാകുമ്പോൾ ഈ കണ്ണുകൾ നിറയരുത്. അവളുടെ കാതിൽ  മന്ത്രിച്ചു. ആദ്യയാത്രയുടെ അനുഭവത്തിൽ നിന്നാണ് ഈ തീരുമാനം. അവൾ കരഞ്ഞാൽ പിന്നെ തന്റെയീ  കാലുകൾ ചലിക്കില്ല. കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങും. കുടുംബക്കാരോട്  യാത്ര ചോദിക്കാനാവാതെ വാക്കുകൾ ദുർബലമാകും.  

ബെഡിൽ മക്കൾ മൂന്നുപേരും ചേർന്ന് കിടക്കുന്നുണ്ട്. ഉപ്പാടെ കൂടെ കിടക്കണം എന്ന് വാശിപിടിച്ചതാണ്. ഞങ്ങൾ വന്നോളാം എന്ന് പറഞ്ഞു. പക്ഷെ.. പാക്കിങ് തീർന്നില്ല, അവസാനത്തെ ഒരുക്കങ്ങളും!.  അതുകൊണ്ട് ഈ വർഷത്തെ അവരുടെ അവസാനത്തെ ആഗ്രഹം നടന്നില്ല.

മഞ്ഞിൻ തണുപ്പിൽ രാവ് മൂടിപ്പുതച്ചു കിടന്നുറങ്ങിയത് കൊണ്ടാവാം പുലർക്കാലത്തിനു ഉണരാൻ വല്ലാത്ത മടിപോലെ. ഇലത്താലുകളിൽ തുളവീഴ്ത്തി സൂര്യ കിരണങ്ങൾ വീടിനെ തൊടാൻ വെമ്പൽ കൊണ്ടു. കിഴക്കു ദിക്കിലെ കുന്നിൻ ചെരുവിലൂടെ ഇളം വെയിലിനോട് കൂട്ടുകൂടി  കടന്നു വന്ന കാറ്റ് ലോഹ്യം പറഞ്ഞു പോയത് പോലെ!. ഇന്ന് യാത്രയല്ലേ, എല്ലാം തോന്നുന്നതാകും. പാടത്തെ പരന്ന വെയിൽ വഴികളിൽ ഒച്ചവെക്കുന്ന കിളിക്കൂട്ടങ്ങൾ ഇനി കാഴചയുടെ ഓർമ്മകളിൽ ചാരുതയോടെ കിടക്കും.

ഉച്ചക്ക് ഇറങ്ങും... അഞ്ചു മണിക്കാണ് ഫ്ലൈറ്റ്, ആ.. അതെ നെടുമ്പാശ്ശേരിന്നാണ്.....

യാത്ര അയക്കാനായി വരുന്ന അതിഥികൾക്കുള്ള നെയ്‌ച്ചോറിന്റെ തിരക്കിലാണ് ബീവി. അതിനിടയിൽ   കുടുംബക്കാരാരോ വിളിച്ചന്വേഷിച്ചതിനുള്ള മറുപടി പറയുകയാണ്   അവൾ.  ദുഃഖങ്ങൾ മറന്നിരിക്കുന്നു എന്നു തോന്നും അവളുടെ മുഖം കണ്ടാൽ. എന്റെ യാത്ര എളുപ്പമാകണം അതാണവളുടെ ഇപ്പോഴത്തെ ലക്ഷ്യം.   സവാളയുടെയും നെയ്യിന്റെയും കൊതിയൂറുന്ന മണം അടുക്കളെയെ വലയം ചെയ്തിരിക്കുന്നു. ഒരുക്കക്കങ്ങളും തിടുക്കങ്ങളും കണ്ടു  കൊണ്ടാവണം അടുക്കളെയെ ചുറ്റിപ്പറ്റി കാക്കകൾ പറന്നു നടക്കുന്നു. അവർക്കറിയാം ഇന്ന് ഈ വീട്ടുകാരൻ യാത്രപോവുന്ന കാര്യം. കാരണം അവരും എന്റെ അയൽക്കാരാണ്.

അയൽക്കാരുടെ കാര്യമോർത്തപ്പോഴാണ് വാസുവേട്ടനെ കണ്ടില്ലല്ലോ എന്നോർമ്മ വന്നത്. പുള്ളിക്കാരൻ രാവിലെ തന്നെ പണിക്കു പോകും. ഇപ്പോൾ കണ്ടില്ലെങ്കിൽ പിന്നെ പറയാൻ കഴിയില്ല. വസന്ത ചേച്ചിയോട് പറഞ്ഞു പോകേണ്ടി വരും. വേലിവരെ ചെന്ന് എത്തി നോക്കി, ഉറക്കെ വിളിച്ചു. വാസുവേട്ടൻ ചിരിച്ചു കൊണ്ടാണ് വരുന്നത്. അദ്ദേഹം എപ്പോഴും അങ്ങിനെയാണ്.

ഞാൻ ഉച്ചക്ക് ഇറങ്ങും... വീട്ടിലേക്ക് ഒരു ശ്രദ്ധ വേണം...

എല്ലാ തവണയും പറയാറുള്ളതാണ്. അല്ലെങ്കിൽ തന്നെ പറയേണ്ട കാര്യമൊന്നുമില്ല. അവരാണല്ലോ തന്റെ വീടിനെ എപ്പോഴും കണ്ടു കൊണ്ടിരിക്കുന്നവർ. അവരെയാണല്ലോ എന്റെ കുടുംബത്തെ ഞാൻ ഏൽപ്പിച്ചു പോകാറുള്ളത്. അതൊരു സൗഭാഗ്യം തന്നെയാണ്. ഈ ശാന്തിതീരം മനോഹരമാകുന്നത് ഇത്തരം അയല്പക്കങ്ങളാണ്. വാസുവേട്ടൻ പോയിട്ടും ഏതാനും നിമിഷങ്ങൾ ഞാൻ അവിടെത്തന്നെ നിന്നു. അതിരുകൾ കെട്ടാത്ത മനുഷ്യ സ്നേഹമാണ് സ്വസ്ഥതയുടെ വിളനിലങ്ങളാകുന്നത്. അവിടെയാണ് മനോഹരങ്ങളായ ശാന്തി തീരങ്ങളുണ്ടാകുന്നത്.

പൊന്നൂസ് ഉപ്പാനെ ചോദിച്ചു അടുക്കളയിൽ എത്തിയിരിക്കുന്നു. ഉറക്കച്ചടവിൽ കണ്ണുകൾ തിരുമ്മി അവൾ ചിണുങ്ങി. ഇനി കുടിക്കാനുള്ളത് കിട്ടണം. രണ്ടു വയസ്സാവാൻ കാത്തിരിക്കുകയാണ് ഉമ്മ എന്നവളറിഞ്ഞിട്ടില്ല.  പാലു കുടി നിർത്തുമ്പോൾ എന്റെ പൊന്നുമോളുടെ മുഖം എങ്ങിനെയായിരിക്കും എന്ന വേവലാതിയാണ് അപ്പോൾ എന്നെ അസ്വസ്ഥനാക്കിയത് !  ഉമ്മ അവളെ ഷാളിന് മറവിൽ ഒതുക്കി നെഞ്ചിൽ ചേർത്തു വെച്ചു. വേഗം കുടിക്കണമെന്നും നമ്മുടെ ഉപ്പ ഇന്ന് പോകുമെന്നും അവൾ പറഞ്ഞത് അകത്തേക്ക് കടക്കുമ്പോൾ കേട്ടു.


അകത്ത് അമീൻ പരാതിയുമായി മുഖം വീർപ്പിച്ചു നിൽക്കുന്നു. ഇന്നലെ അവന്റെ കൂടെ കിടന്നില്ല, അതാണവന്റെ പ്രശ്നം!. ‘ഉപ്പ ഇന്ന് പോവല്ലേ, ഇനിയെന്നാ കിടക്കാൻ വര്വാ?’ അവന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു. എന്റെ മക്കൾ.. നാഥാ അവർക്ക് നീ നല്ലത് വരുത്തണേ.. നെടുവീർപ്പിൽ  കുതിർന്ന പ്രാർത്ഥന അറിയാതെ പുറത്തു ചാടി. അവനെയെടുത്ത് മടിയിലിരുത്തി തലയിൽ പതിയെ തലോടി. മൂന്നാം ക്ലാസ്സിലാണ് അമീൻ. ക്ലാസ്സിലെ മിടുക്കന്മാരിൽ  ഒരാളാണ്. സ്കൂളിൽ ചെന്നപ്പോൾ പ്രിൻസിപ്പാൾ അവനെക്കുറിച്ചു പറഞ്ഞത് അഭിമാനമായി നെഞ്ചിൽ ചേർത്ത് വെച്ചിട്ടുണ്ട്. മോൻ നന്നായി പഠിക്കണം, ഉമ്മാനെ അനുസരിക്കണം അവൻ തലയാട്ടി .  കുറച്ചു നേരം അവനെ ചേർത്ത് പിടിച്ചു അങ്ങിനെയിരുന്നു. ഉള്ളിലെ സ്നേഹതീരം ചിറപൊട്ടിയൊഴുകുന്നുണ്ട്.   ഇനിയവന്റെ കൂടെ മണിക്കൂറുകൾ മാത്രം. പിന്നെ അകലങ്ങളിലാണ് അവനും ഞാനും!       

കൈയിൽ ചൂലുമായി ഹാദിയ ഹാളിന്റെ നിലം അടിച്ചു വൃത്തിയാക്കുകയാണ്.  മൂത്തമകളായതിന്റെ ഉത്തരവാദിത്വം അവൾ നിറവേറ്റുന്നുണ്ട്. അവൾ വളർന്നിരിക്കുന്നു. വേർപാടിന്റെ വേദനയുടെ ആദ്യപാഠങ്ങൾ അവൾ പഠിച്ചിരിക്കണം, അതുകൊണ്ടാവണം ഇപ്പോൾ  തൻറെ യാത്രയെക്കുറിച്ചു അവൾ അധികമൊന്നും  പറയാറില്ല, ചോദിക്കാറുമില്ല!.  പോകുന്ന ദിവസം അവൾ മ്ലാനവദിയായിരിക്കും. ഒരിക്കൽ മാത്രമാണ് ഉപ്പയെന്തിനാണ് പോകുന്നതെന്നവൾ ചോദിച്ചത്. മുറിയുടെ മൂലയിൽ ഉമ്മ കരഞ്ഞിരിക്കുന്നത് കണ്ടു അവൾ സങ്കടപ്പെട്ടതാണ്.

അകത്തേക്ക് കുസൃതിയോടെ കടന്നുവന്ന ചെറിയ കാറ്റിൽ ഹാളിൽ ചിതറിക്കിടന്നിരുന്ന കടലാസ് കഷണങ്ങൾ അനുസരണക്കേട് കാണിച്ചു കൊണ്ടിരുന്നു. ഹാദിയ ക്ഷമയോടെ അതെല്ലാം പെറുക്കിയെടുക്കുകയാണ്. അവളുടെ ചലനങ്ങളിൽ ഇപ്പോൾ  പക്വതയുടെ ലക്ഷണങ്ങൾ വന്നിട്ടുണ്ട്. വീട് പണി കഴിഞ്ഞപ്പോൾ സുഹൃത്തുക്കൾ പറഞ്ഞത് പോലെ; അടുത്തത് മകളുടെ കല്യാണം....   അതിന്നായി ചെലവഴിക്കേണ്ട ലക്ഷങ്ങൾക്കായി എല്ലാം മറന്ന് വരും വർഷങ്ങളിലും പണിയെടുക്കുക. അങ്ങിനെയാണ് പ്രവാസി ദുരന്തപ്രവാസിയായി തീരുന്നത്! 

ചായകുടിക്കാനായി  എല്ലാവരും ഒരുമിച്ചിരുന്നപ്പോഴും  ഒരു സന്തോഷവും ആരുടെ മുഖത്തുമില്ല. പാത്രത്തിലെ പുട്ടും പപ്പടവും തമ്മിലെ ചെറിയ അസ്വാരസ്യങ്ങൾ മാത്രം. കസേരയിലും അവിടെ നിന്ന് ഡൈനിങ് ടേബിളിലേക്കും വലിഞ്ഞു കയറിയ പൊന്നൂസ് മാത്രം ഇടേക്കെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഹാളിന്റെ മൂലയിൽ വരിഞ്ഞു മുറുക്കിയ കാർട്ടൻ തന്നെയും കാത്തിരിക്കുന്നുണ്ട്. വരുമ്പോൾ കൊണ്ട് വന്ന അതെ കാർട്ടൻ തന്നെയാണ്; ഒന്ന് റിപ്പയർ ചെയ്തു ശരിയാക്കി. ഇനി പേരെഴുതാൻ  ബാക്കി!.

പുറത്ത്വെയിലിന്റെ തിളക്കം മുറ്റത്ത്  തളം കെട്ടി നിന്നു. മുറ്റത്തിന്റെ ഓരോ കോണുകളും മിഴിയിലേക്ക് ആവാഹിച്ചെടുത്തു. പിന്നീട് ഓർക്കാനാണ്. മുറ്റത്തെപ്പറ്റി അവൾ പറയുമ്പോൾ കണ്ണിൽ വിരിയേണ്ടത് ഈ ചിത്രമായിരിക്കണം. കിഴക്കു വശത്തു വെച്ച മാവിൻ തൈ വേരുപിടിച്ചിരിക്കുന്നു. തളിരില പൊടിച്ചു വരുന്നുണ്ട്. എങ്ങുനിന്നോ പാറിവന്ന ഒരു തുമ്പി മാവിൻ തൈ വലയം വെച്ചു. അവിടവിടെ തെങ്ങിൻ തൈകളും പൂക്കളും വെക്കണം എന്ന് വിചാരിച്ചതാണ്. ഒന്നും നടന്നില്ല...വന്നു, പോകുന്നു. മുപ്പത് ദിവസം മൂന്നു ദിവസം പോലെയാണ് ഓടിമറഞ്ഞത്!.

പെങ്ങളാണ് ആദ്യം വന്ന അതിഥി!. എല്ലാ യാത്രാ വേളകളിലും   അവൾ ആദ്യം എത്തുകയും അവസാനം മാത്രം മടങ്ങുകയും ചെയ്യുന്നു. ഉമ്മയുടെ വലിയ കുറവാണ് അവളിലൂടെ പരിഹരിക്കപ്പെടുന്നത്. യാത്രപറഞ്ഞിറങ്ങുമ്പോൾ കെട്ടിപ്പിടിച്ചു ഉറക്കെ കരയും! കണ്ണും  മൂക്കും വലിയ ശബ്‍ദത്തോടെ തുടയ്ക്കും. ആ സാഹചര്യത്തിൽ അതൊരു വലിയ വിഷമമാവാറുണ്ട്, എന്നാലും ഉമ്മാക് പകരമായി സ്നേഹത്തിൽ ചാലിച്ച ഒരു കരച്ചിൽ, അതിന്റെയൊരു സെൻസ് താൻ  ഉൾക്കൊള്ളാറുണ്ട് .  എല്ലാ തവണത്തേയും പോലെ ഇത്തവണയും അവൾ  കായ ഉപ്പേരി കൊണ്ട് വന്നിട്ടുണ്ട്. അതെന്റെ കൈയിൽ തന്ന് കെട്ടിപ്പിടിച്ചു മുഖത്തേക്ക് നോക്കി ചിരിച്ചു നിന്നു.

ഇപ്പോൾ എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. ഹാളിലും പുറത്തുമായി അവർ ശബദം കുറച്ച് സംസാരങ്ങളിലാണ്. മുറ്റത്തിന്റെ അരികിൽ പോകാനുള്ള വാഹനം വന്നു നില്ക്കുന്നുണ്ട് . ഇനി മിനിറ്റുകൾ മാത്രമാണ് ഈ ഭവനത്തിൽ ഞാനുണ്ടാവുക എന്ന് ബഹളങ്ങൾക്കിടയിൽ ഒന്നുകൂടി ഓർത്തു. ബാലിശമാണ്, എന്നാലും. അടുക്കളയിലും പുറത്തും ബെഡ്റൂമിലും ഒരു തവണ കൂടി പ്രദക്ഷിണം വെച്ചു, പോവുകയാണ്, സ്നേഹതീരം വിട്ട് അകലുകയാണ്.  ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ആരോ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.

അവസാന നിമിഷത്തിന്റെ യാന്ത്രിമായ ചലനങ്ങളിലാണിപ്പോൾ ഞാൻ. വസ്ത്രങ്ങൾ ധരിക്കുന്നത് തികച്ചും യാന്ത്രികമാവുന്നു. വിടപറയുന്ന കണ്ണുകൾ അവസാന കാഴ്ചകൾക്കായ് തേടിക്കൊണ്ടിരിക്കുന്നു. ഹൃദയ താളത്തോളം പ്രക്ഷുബ്ധമായ മറ്റൊന്നില്ല എന്നതാണ് വാസ്തവം. അവൾ അത്തറിന്റെ ശകലങ്ങൾ ഷർട്ടിൽ പുരട്ടുകയാണിപ്പോൾ. അമീനും ഹാദിയും മൂകമായി നിൽക്കുമ്പോൾ പൊന്നൂസ് മാത്രം എന്റെ കൂടെ വരാനുള്ള പുറപ്പാടുകൾ തുടങ്ങുന്നു. അവൾക്ക് അവളുടെ ഉടുപ്പുകൾ വേണം. അവളെയും ഞാൻ കൊണ്ടുപോകുമെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്. വിരലിൽ തൂങ്ങി ‘ഉമ്മാ ന്റെ പ്പായം’ എന്ന് പറയുമ്പോൾ  ഭാര്യയുടെ കണ്ണുകൾ പിടഞ്ഞു, തന്റെ മനസ്സും!

നിമിഷങ്ങൾ അവസാനിച്ചു. ഇനി യാത്ര പറഞ്ഞിറങ്ങുകയാണ്. പുറത്തുള്ളവരുടെ ചെറിയ സംസാരങ്ങൾ ഒരു നിമിഷത്തേക്ക് നിലച്ചു. വീട് മൂകം. ചില മുഖങ്ങൾ ശോകം. എല്ലാവർക്കും കൈകൾ കൊടുത്തു, പതിവു തെറ്റിക്കാതെ പെങ്ങളുടെ ആലിംഗനവും കരച്ചിലും. മുറ്റത്തേക്കിറങ്ങുമ്പോൾ പൊന്നൂസ് ഓടി വന്നു. അവളെ എടുത്ത് കൊണ്ട് പോകാനാണ് തോന്നുന്നത്. പക്ഷെ.. ഹൃദയം ഇറുക്കിപ്പിടിച്ചു.  ‘ഉപ്പ മിഠായി വാങ്ങീട്ട് വരാട്ടാ’ എന്ന വാക്കുകൾ അവളെ സംബന്ധിച്ചിടത്തോളം സ്വീകാര്യമാണ് എന്നത് ആശ്വാസമായി. കരഞ്ഞിരുന്നെങ്കിൽ രംഗം ഒന്നുകൂടി ദയനീയമായേനെ.

കാറിന്റെ ചക്രങ്ങൾ പതുക്കെ തിരിഞ്ഞു തുടങ്ങി. ഗേറ്റിന് പുറത്തേക്ക് കടക്കുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി. വീണ്ടും വീണ്ടും തിരിഞ്ഞു നോക്കാൻ ഉള്ളിൽ നിന്നും ഒരാന്തലുണ്ട്. പക്ഷെ, വേണ്ട. കണ്ണുകളെ നിയന്ത്രിച്ച് സീറ്റിൽ ചാരിയിരുന്നു. പാതയോരങ്ങൾ കടന്ന് വീടിന്റെ ചിത്രം പൂർണ്ണമായി മറയുന്ന പ്രധാന നിരത്തിൽ വാഹനം കടന്നിരിക്കുന്നു. നാട്ടുകാർ പലരും പുഞ്ചിരിയോടെ നോക്കുന്നുണ്ട്. വേഗത വർധിച്ചു വരുമ്പോൾ നാട്ടുപാതകൾ വല്ലാത്ത ധൃതിയിലാണ് പിന്നോട്ടോടുന്നത്. ഇനി തിരിച്ചു വരുമ്പോൾ കാണാനായി എല്ലാം ഇവിടെ മറന്നു വെക്കുകയാണ്. ശാന്തിതീരം  വിട്ട് താനിപ്പോൾ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു!


***************

Wednesday, November 22, 2017

കഥ - മഴനാരുകൾ

ഴയെക്കുറിച്ചായിരുന്നു മനുവിന്റെ ഇന്നലത്തെ എഫ്ബി പോസ്റ്റ്. ‘കാത്തിരുന്ന മഴ ഇലത്തുമ്പുകളിൽ പെയ്തിറങ്ങിയിരിക്കുന്നു. അത് മണ്ണിലേക്ക് ചിതറി വീഴുമ്പോൾ ജീവിത ഗന്ധിയായ മണ്ണിന്റെ മണം അനുഭൂതിയുടെ ഹരം നൽകുന്നു. ചെറുകാറ്റിന്റെ അകമ്പടിയിൽ ജാലകച്ചില്ലുകളിൽ മഴ പ്രണയ ചിത്രങ്ങൾ തീർക്കുന്നു. തഴുകി തലോടുന്ന അമ്മയാകുന്നു, അച്ഛന്റെ ധൈര്യം പകരുന്ന കരസ്പർശമാകുന്നു ഈ മഴ!. പാടവും പറമ്പുകളും കുളങ്ങളും നിറയട്ടെ. വരണ്ടു ദുഃഖം ഘനീഭവിച്ച ഭൂമിയുടെ മനസ്സ് ആത്മഹർഷത്താൽ പുളകിതമാകട്ടെ. ഗതകാല സ്മൃമിതകളുടെ വീണ്ടെടുപ്പാണ് ഈ മഴയെനിക്ക്. മക്കളുടെ കൈപിടിച്ച് മഴയത്തു കൂടി നടന്നുപോകണം, കുളത്തിൽ നീന്തിക്കുളിക്കണം. നൂറ്റാണ്ടുകൾക്കപ്പുറത്ത് ഞാൻ ജീവിച്ചിരിക്കുമെങ്കിൽ ഓർത്തോർത്ത് അനുഭവിക്കാനുള്ള ഹൃദയരാഗമാവണം ഈ മഴ....’ 

വിനയൻ മനുവിന്റെ പോസ്റ്റിൽ നിന്നും കണ്ണെടുത്തില്ല. മഴ ഭ്രാന്തനാണവൻ. മഴയെ ഏറെ പ്രണയിക്കുന്നവൻ. മഴയുടെ താളവും രാഗവുമാണവന്റെ മനസ്സ് നിറയെ. മഴയെ കാണാനും കേൾക്കാനുമായി എല്ലാ വർഷവും ജൂൺ ജൂലൈ മാസങ്ങളിലേക്ക് അവൻ ലീവെടുക്കും. ‘’അപൂർണ്ണമായ തിരക്കഥയാണ് പ്രവാസം. കാരണം; കോരിച്ചൊരിയുന്ന മഴയില്ല, യഥേഷ്ടം ഇടിയും മിന്നലുമില്ല. മഴയെത്തേടുന്ന പ്രവാസ മനസ്സ് മരുഭൂമിയിലെ ഹൃദയം മുറിഞ്ഞു പോയ വേഴാമ്പലാണ്’’. അവൻ മുമ്പെഴുതിയിരുന്നു. 

ഒരിക്കലവൻ അവന്റെ ഒരു സ്വപ്നം പറഞ്ഞിരുന്നു. അതിവിദൂരമായ ഒരിടത്തേക്ക് ഏകനായി ഒരു യാത്ര പോകണം. തികച്ചും അപരിചിതമായ പാതകളിലൂടെ ഒരു യാത്ര. തിമിർത്തു പെയ്യുന്ന മഴ യാത്രക്ക് അകമ്പടിയാവണം. ഇടിയും മിന്നലുമായി പെയ്തിറങ്ങുമ്പോൾ മലയടിവാരങ്ങളിൽ ചെറു കുടിൽ തീർത്ത് അതിൽ അന്തിയുറങ്ങണം. മഴ മലയിൽ നിന്നൊഴുകി പുഴയിൽ ചേരുന്നിടത്ത് കളിച്ചുല്ലസിക്കണം.

വിനുവിന്റെ മഴ ഭ്രാന്ത്!. കുട്ടികളെ ചേർത്ത് പിടിച്ചു മഴയത്തു നിന്ന ഫോട്ടോയും ഇട്ടിരിക്കുന്നു. മഴ നനഞ്ഞു കുട്ടികൾക്ക് പനിപിടിക്കും അപ്പോഴേ അവൻ പഠിക്കൂ. നാട്ടിലാണെങ്കിൽ മഴക്കാലത്ത് ഒരിക്കലും കേൾക്കാത്ത പേരുകളിലാണ് പനി. ചുഴലിക്കാറ്റിന് പേരിടുന്ന പോലെ മൃഗങ്ങളുടെ പേരിട്ടാണ് നമ്മൾ പനിയെ ആദരിക്കുന്നത്. കാളിങ് ബെൽ ശബ്ദിക്കുന്നുണ്ട്. രാജീവൻ വന്നിട്ടുണ്ടാകും. എത്ര പറഞ്ഞാലും അവൻ താക്കോൽ കൊണ്ടുപോകില്ല. പിറുപിറുത്തുകൊണ്ട് വിനയൻ വാതിൽക്കലേക്ക് നടന്നു. 

"എന്താടാ വാതിൽ തുറക്കാനിത്ര താമസം?"
രാജീവൻ ഒച്ചയുയർത്തി. പുറത്ത് എന്താ ചൂടെന്ന് നിനക്കറിയില്ലേ? 

നീ അധികം ബഹളം വെക്കേണ്ട, കീ കൊണ്ട് പോകാമായിരുന്നില്ലേ? റൂമിൽ അലിക്കയും ജോൺ അച്ചായനും ഉറങ്ങുന്നുണ്ട്. 

രാജീവൻ നിശ്ശബ്ദനായി. ബാച്‌ലർ റൂമിലെ അലിഖിത നിയമമാണ്; ഉറങ്ങുന്നവരെ ആദരിക്കണം. ഉണർത്തിയാൽ ചിലപ്പോൾ തെറിയുടെ അഭിഷേകമായിരിക്കും. അതിനാൽ അയാൾ അധികം സംസാരിക്കാതെ തന്റെ ദിനചര്യകളിലേക്ക് നീങ്ങി. വിനയൻ വീണ്ടും ഫേസ് ബുക്കിലേക്ക് അലിഞ്ഞു ചേർന്നു. ഉറങ്ങുമ്പോഴും മുഖം ഇതിൽ തന്നെ പൂഴ്ത്തി വെക്കാതെ അതൊന്ന് ഓഫ് ചെയ്യ് എന്റെ വിനയാ, എനിക്കുറങ്ങണം. നാലു മണിക്ക് ഡ്യൂട്ടിക്ക് പോകേണ്ടതാ’. രാജീവൻ ചെവിയിൽ വന്നു പല്ലുകടിച്ചു. അവൻ നല്ല സ്ട്രെസ്സിലാണ്. ബോസ്സിന്റെ കൈയീന്ന് കണക്കിന് കിട്ടിയിട്ടുണ്ടാകും. പോരാത്തതിന് വെളിച്ചത്തിന്റെ തരിമ്പു കണ്ടാൽ മതി, പിന്നെയവൻ ഉറങ്ങില്ല. മാത്രമല്ല സമയം പന്ത്രണ്ടായിരിക്കുന്നു. വിനയൻ മുഖപുസ്തകം അടച്ചു വെച്ചു. 

ജോലി കഴിഞ്ഞു വന്നപാടെ വിനയൻ വീണ്ടും എഫ്ബി തുറന്ന് മനുവിന്റെ മഴചിത്രങ്ങളിലേക്ക് വഴുതിവീണു. ‘ഓന്റെ ഒരു കാര്യം, ചങ്ങായി നാട്ടീ പോയപ്പോ ബെല്ലും ബ്രേക്കും ഒക്കെ പോയീന്നാ തോന്ന്ണത്, തിന്നലും കുടിക്കലും ഒന്നൂല്ല, എപ്പോ നോക്കിയാലും ഫേസ് ബൂക്കെന്നെ! അലിക്ക വാതിൽ പാതി തുറന്ന് മുറിയിലേക്ക് എത്തിനോക്കി എന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ചു. പക്ഷെ അതൊന്നും വിനയൻ കേട്ടില്ല. എല്ലാർടിം ചെവീല് എപ്പോ നോക്കിയാലും ഈ കുന്ത്രാണ്ടം തിരുകീട്ട്ണ്ടാകും, പിന്നെ ആരെന്ത് കേൾക്കാനാ’ അലിക്ക പിറുപിറുത്ത്‌കൊണ്ട് കടന്നു പോയി. 

വാഴപ്പിണ്ടി കൊണ്ടുള്ള ചങ്ങാടത്തിൽ അമ്പലക്കുളത്തിൽ കളിക്കുന്ന ഫോട്ടോയാണ് ഇന്ന് മനു പോസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശം ഇരുണ്ടാണെങ്കിലും മഴ പെയ്യുന്നില്ല. ഗ്രാമത്തിന്റെ പച്ചപ്പും മാനത്തിന്റെ നീലിമയിൽ ചാലിച്ച ഇരുട്ടും ചേർന്ന ഗൃഹാതുരമായ ദൃശ്യവിരുന്ന് ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്നു. കാലങ്ങൾക്കപ്പുറത്ത് കണ്ടുമറന്ന അനുഭവദൃശ്യങ്ങൾ വിനയനെ ആർദ്രനാക്കി. പതിയെ കണ്ണുകളടച്ചു. 

അയാൾ ഭൂതകാല കുസൃതികളുടെ വീണ്ടെടുപ്പിലായി. കാഴ്ച്ചയുടെ വർണ്ണക്കടലാസിൽ മുമ്പേ ചലിച്ചുപോയ ഓർമ്മച്ചിത്രങ്ങൾ അനാവൃതമായിത്തുടങ്ങി. പരന്നു കിടക്കുന്ന പാടത്തിന്റെ ഇരുകരകളിലുമായാണ് അവരുടെ വീട്. പടിഞ്ഞാറുനിന്നും ഇരുട്ടുപിടിച്ചു ഇരമ്പിയെത്തുന്ന മഴ വലിയ ആഘോഷമാണ്. പാടവും തോടുകളും നിറഞ്ഞ് കുത്തിയൊഴുകുമ്പോൾ ഏറ്റുമീനെ തിരഞ്ഞ് കരയിലും വരമ്പത്തും അവരുണ്ടാകും. വെള്ളം നിറഞ്ഞു നിൽക്കുന്ന കൊയ്തൊഴിഞ്ഞ കണ്ടങ്ങളിലെ പന്തുകളി വലിയ ഹരമാണ്. കണ്ണുകൾ ചുവന്ന് വീർക്കുന്നതുവരെ വെള്ളത്തിൽ അവർ കളിച്ചു തിമിർക്കും. അവസാനം വടിയെടുത്ത് അച്ഛനോ അമ്മാവനോ വരുമ്പോഴാണ് കളം വിട്ടോടുക. പിന്നെ നേരെ അമ്പലക്കുളത്തിലേക്ക്. ചറപറാ പെയ്യുന്ന മഴയിൽ കുളത്തിലും ഒരു നീന്തിക്കുളി. വെള്ളത്തിൽ താഴ്ന്നിരുന്ന് കാതോർത്താൽ ജലനിരപ്പിൽ മഴയുടെ നൃത്തവും സംഗീതവും ആസ്വദിക്കാം. 

രണ്ടു മൂന്നു ദിവസങ്ങൾ കടന്നു പോയിരിക്കുന്നു. മനുവിന്റെ എഫ്ബി അപ്‌ഡേറ്റ്സ് ഒന്നും കാണുന്നില്ല. തിരക്കുകളും ജോലിഭാരവും ക്ഷീണവും കാരണവും വിനയനും അധികം ഓൺലൈൻ കറക്കം നടത്തിയിരുന്നില്ല. പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് കണ്ടത്; ഫീലിംഗ്: പനി എന്നൊരു അപ്ഡേറ്റ്സ് അവനിട്ടിരുന്നു. ശ്രദ്ധയിൽ പെടാതെ പോയതാണ്. മഴയത്തായിരുന്നല്ലോ കുടുംബം മുഴുവൻ. ചൂടിൽ നിന്നും തണുത്ത ക്ലൈമറ്റിലേക്കുള്ള മാറ്റം അവനെ പനി ബാധിതനാക്കിയിരിക്കും!. 

ജോലി കഴിഞ്ഞെത്തിയ ഉടനെ വിനയൻ മനുവിന്റെ ഫോണിൽ വിളിച്ചു. അവന്റെ അമ്മയാണ് എടുത്തത്. അത്ര സുഖകരമായ വാർത്തയല്ല അമ്മക്ക് പറയാനുണ്ടായിരുന്നത്. കടുത്ത പനിയായതിനാൽ മനുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു. ഐ സി യു വിലാണ്. എല്ലാവരും പരിഭ്രാന്തിയിലാണ്. ഡെങ്കിപ്പനിയാണോ എച് വൺ എൻ വൺ ആണോ എന്നൊക്കെ ഡോക്ടർ സംശയം പറഞ്ഞിരിക്കുന്നു. അമ്മയുടെ വാക്കുകൾ തണുത്തു, വിതുമ്പി വിറച്ചു നേർത്തില്ലാതായി!. ആശുപത്രിയുടെ പുറത്ത് മഴപെയ്യുന്നുണ്ടോ എന്ന് അർദ്ധബോധാവസ്ഥയിൽ അവൻ ചോദിച്ചത്രേ, പിന്നെ മക്കളെയും ചോദിച്ചു. 

വിനയൻ വിഷാദനായി. നിശബ്ദമായ മുറിയിൽ മൗനം തിരയടിച്ചു നിന്നു. തലയിണ ഉയർത്തിവെച്ച് ബെഡിൽ ചാരിയിരുന്നു. യൂട്യൂബ് തുറന്നു റൈൻ സൗണ്ട്സ് എന്ന മഴനാദം പ്ലേ ചെയ്ത് ചെവിയിൽ തിരുകി. സ്ട്രെസ് കൂടുമ്പോൾ ചെയ്യുന്നതാണ്, മഴയെ കേൾക്കാൻ മനു പറഞ്ഞുകൊടുത്ത സൂത്രം. വനാന്തരങ്ങളിൽ മഴയിപ്പോൾ തകർത്തു പെയ്യുകയാണ്. ആരവങ്ങളിൽ ഇലകൾ ഉറഞ്ഞു തുള്ളി. പലപ്പോഴായി മനു പറഞ്ഞതും കൗമാരത്തിൽ ഒന്നിച്ചു അനുഭവിച്ചതുമായ മഴക്കാഴ്ചകളെ തിരിച്ചെടുക്കുകയാണിപ്പോൾ വിനയൻ. 

മഴക്കാറ്റ് വീണാ നാദം മീട്ടി സ്വർണ്ണവെയിൽ നാളത്തിൽ തട്ടി സന്ധ്യയിൽ നിലാവ് തുന്നിച്ചെർത്തിരിക്കുന്നു... പുരപ്പുറത്ത് താളംകൊട്ടി കൂട്ടുകൂടി പൊട്ടിച്ചിരിച്ച്... തെങ്ങോലകളിൽ നിന്നും വാഴയിലയിലേക്കും തൊഴുത്തിന് മുകളിലേക്കും ഒഴുകിയിറങ്ങി, മഴമുത്തുകൾ!. തട്ടിൻപുറത്തെ ജനൽപാളിയിലൂടെ മഴയെ കണ്ടുകൊണ്ട് അവരുടെ സൗഹൃദം കൂടുതൽ കെട്ടുപിണഞ്ഞു. കനത്ത മഴയിൽ മനസ്സുകൾ ഇഴചേർന്ന് ഹൃദയങ്ങൾ കൈകോർത്ത് മനുവും വിനയനും മഴനാരുകളായിത്തീർന്നു. മഴയുടെ ആരവത്തിൽ മൗനമായിതീർന്ന വീടിന്റെ അകത്തളം. പുറത്തെവിടെയൊക്കെയോ അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്. വടക്കേപുറത്ത് തൊഴുത്തിൽ നിന്നും പശുവിന്റേയും കിടാവിന്റെയും കരച്ചിൽ. വലിയ ഒച്ചയോടെ ഒരിടിവെട്ടി, കനത്ത മിന്നലിൽ ദീപങ്ങൾ ജ്വലിച്ചമർന്നു. അകത്തുനിന്നും മുത്തശ്ശിയുടെ നാമജപം ഉയർന്നു പൊങ്ങി, പിന്നെ പെരുമഴക്കാലത്തിൽ അലിഞ്ഞു ചേർന്നു. 

വിനയൻ കണ്ണുകൾ തുറന്നു. ഗതകാല പരിസരങ്ങളിലെ ‘അയാൾ’ ഓടിമറഞ്ഞിരിക്കുന്നു. ഹൃദയതാളം ക്രമാതീതമാണ്. നെറ്റിയിൽ വിയർപ്പുചാലുകൾ. എസി ഓൺ ചെയ്യാൻ മറന്നാണ് കിടന്നത്. സമയം ഏറെ കഴിഞ്ഞിരിക്കുന്നു. ആരുടെയും ശബ്ദം കേൾക്കുന്നില്ല. രാജീവൻ വന്നില്ലെന്ന് തോന്നുന്നു. ബെല്ലടിയൊന്നും കേട്ടില്ല. ഉറക്കച്ചടവോടെ ബാൽക്കണി തുറന്നു നിരത്തിലേക്ക് മിഴികൾ പായിച്ച്‌ അയാൾ നിന്നു. അകലങ്ങളിൽ ഏകനായി മനുവുണ്ട്. ഒറ്റക്കാണെങ്കിലും മഴയവന് കൂട്ടുണ്ടാകും. വിജനമായ പാതയിൽ മഴയുടെ കുടചൂടി യാത്രയിലാണിപ്പോൾ അവൻ. പ്രതീക്ഷയുടെ തീരത്തേക്ക് അവൻ അതിവേഗം കാറോടിക്കുന്നുണ്ട്!. 

*********************
(Published by Varthamanam Daily, Qatar on 23.09.2017)

Sunday, June 11, 2017

കഥ - അതിജീവന കല


   ഉസ്താദ് ഇല്ലാത്ത മെസ്സ് ആണ് ഞങ്ങളുടേത്. ഉസ്താദ് എന്നാൽ കുക്ക് എന്ന് സാന്ദർഭികമായി അർത്ഥം പറയാം. കുക്ക് ഇല്ലാത്തതിനാൽ ഊഴം വെച്ച് ഓരോരുത്തരും അവരവരുടെ ദിവസങ്ങളിൽ ഭക്ഷണം പാകം ചെയ്യണം. അതിനെ മെസ്സ് എന്നും പറയുന്നു.

മെസ്സിന്റെ ദിവസം അടുത്ത് വരുമ്പോൾ തന്നെ   മനസ്സിലും ആകെയൊരു  ടെൻഷൻ തുടങ്ങും. ആരൊക്കെ എന്തൊക്കെയാണാവോ ഇന്നിനി  അഭിപ്രായം പറയുക. എത്ര കരുതി തുടങ്ങിയാലും അവസാനം എന്തെങ്കിലും ഒരു കുറവ് വരും. എരിവാണോ പുളിയാണോ കൂടിയത്, കട്ടി അൽപം കുറഞ്ഞു, തേങ്ങ പിഴിഞ്ഞ് ഒഴിക്കേണ്ടതായിരുന്നു ഇങ്ങിനെ നീളും കറിയെ നിരൂപണം ചെയ്യുന്നവരുടെ നിരീക്ഷണ പാഠങ്ങൾ. 'എന്താണ് ഈ ഒണ്ടാക്കി വെച്ചിരിക്കുന്നത്' എന്ന് പഴയ അമ്മായിഅമ്മ സ്റ്റൈലിൽ ചോദിക്കുന്നവരുമുണ്ട്!
    അങ്ങിനെ ഇന്ന് എന്റെ ഊഴം വീണ്ടുമെത്തിയിരിക്കുന്നു!. ഇന്നത്തെ മെനു കോഴിക്കറിയാണ്. എന്തായാലും ബിസ്മി ചൊല്ലി തുടക്കം കുറിച്ചു. മെസ്സ് വേഗം തീർത്തിട്ട് ഹോസ്പിറ്റലിൽ പോകേണ്ടതുണ്ട്. കുറച്ചു ദിവസമായി ശരീരത്തിന് ഒരു ബാലൻസ് മിസ്സിംഗ് ഫീൽ ചെയ്യുന്നു!. കഴിഞ്ഞാഴ്ച പോയപ്പോൾ ചെയ്ത സ്കാനിംഗ്, രക്തപരിശോധനാ ഫലങ്ങൾ വാങ്ങണം, ഡോക്ടറെ കാണണം.  പ്രവാസം പ്രവാസിക്ക് നൽകുന്ന രോഗങ്ങൾ കണ്ടെത്താൻ നൂറുകണക്കിന് ഉപകരണങ്ങളാണല്ലോ  ആശുപത്രികൾ ഒരുക്കി വെച്ചിരിക്കുന്നത്!. എല്ലാത്തിലും ഒന്ന് കയറിയിറങ്ങിയാൽ തന്നെ എല്ലാ രോഗങ്ങളും താനെ മാറും; അങ്ങിനെയാണ് രോഗിയും, ഡോക്ടറും ആശുപത്രികളും എല്ലാം തീരുമാനിച്ചു വെച്ചിരിക്കുന്നത്!  

 (വര: ഹാദിയ റഷീദ് )


രണ്ടു മൂന്നു മണിക്കൂറായി വെള്ളത്തിൽ കിടന്ന കോഴിയുടെ ഭൗതിക ശരീരത്തിൽ നിന്നും  ഐസ് പൂർണ്ണമായും  അലിഞ്ഞു പോയിരിക്കുന്നു. കംപ്ലീറ്റ് റിലാക്‌സേഷൻ മൂഡിലാണിപ്പോൾ കോഴി. പരിപൂർണ്ണ നഗ്നയായി യാതൊരു ജാള്യതയുമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. പതിയെ തൊലി  പറിച്ചെടുക്കുമ്പോൾ ഒരു മനം മടുപ്പ്. കൃത്രിമത്വം മാത്രമാണ് ഈ ഉടൽ മുഴുവൻ. എവിടെയോ ജനിച്ചു ആരോ കൊന്ന് എപ്പോഴോ പാക്ക് ചെയ്ത ഒരു പ്രോഡക്റ്റ്!. വിശ്വസിക്കുന്നത് പാക്കിന്റെ മുകളിൽ പ്രിന്റ് ചെയ്ത തീയതി മാത്രം. അതും ഒരു വിശ്വാസം!. കഴിഞ്ഞ പതിനഞ്ചു വർഷമായി ഞാൻ തന്നെ എത്ര കോഴികളെ അകത്താക്കിയിട്ടുണ്ടാകും   എന്നൊരു കണക്കെടുപ്പ് നടത്തിയിട്ടുണ്ട്, മുമ്പൊരിക്കൽ. ഈ കോഴിയെ തിന്നൽ പരിപാടിയൊന്നു നിർത്താൻ വേണ്ടിയായിരുന്നു അങ്ങിനെ ചെയ്തത്. എന്നിട്ടും ഫലമില്ല; എപ്പോൾ കോഴി കണ്ടാലും കുറുക്കന്റെ മനോവിചാരം ഉള്ളിൽ മുളച്ചു വരും!
സവാള വഴറ്റിയെടുക്കുക എന്നതാണ് പ്രവാസി ബാച്‌ലർ കൂക്കിങ്ന്റെ ആദ്യപടി. മീൻ കറിയായാലും, വെജിറ്റബിൾ ആയാലും ബീഫ് ആയാലും സവാള നിർബന്ധം. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് പാകമായ സവാളയിൽ ചേർത്ത് നന്നായി ഇളക്കിയെടുത്തു. മുളകും മല്ലിയും ചേർത്ത് ഇളക്കിയ ശേഷമായിരിക്കണം  തക്കാളിയുടെ രംഗപ്രവേശം എന്നത് സുഹൃത്ത് ലത്തീഫിന്റെ 'ലോ ഓഫ് തക്കാളി' എന്ന കുക്കിങ് മാന്വൽ നിന്നും കടമെടുത്തതാണ്!. ചുരുക്കത്തിൽ കുറച്ചു സുഗന്ധ വ്യഞ്ജനങ്ങൾ കൂടി ചേർത്തപ്പോൾ മുമ്പെന്നെത്താക്കളും നല്ല ഒരു ചിക്കൻ കറിയായി!. കൊള്ളാം എന്ന് മനസ്സിൽ തോന്നി; സൂപ്പർ ചിക്കൻ കറി റെഡി എന്ന് വിളിച്ചു പറയുകയും ചെയ്തു. അതെന്റെ ഒരു സ്റ്റൈലാണ്, ഒരു പരസ്യമില്ലാതെ ഒരു പ്രോഡക്റ്റും വൈറലാവില്ലല്ലോ!.
    ഒരു ദിവസത്തെ മെസ് എന്ന് പറഞ്ഞാൽ രണ്ടു കറികളും ഒരു മീൻ ഫ്രൈയുമാണ്. അതായത് രാത്രിയിലേക്കുള്ള പ്രൈം ടൈം കറി, പിന്നെ അടുത്ത ദിവസത്തേ ഉച്ചക്കുള്ള സാധാ കറിയും. മീൻ കറി, മോര് കറി, സാമ്പാർ എന്നിവയാണ് ഇവിടെ പരിഗണിക്കപ്പെടുക. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നതും അധികം റിസ്കില്ലാത്തതും എന്നാൽ തൊണ്ണൂറു ശതമാനം സക്സസ് ആകുന്നതുമായ കറിയാണ് മോര് കറി. അതു കൊണ്ട് തന്നെ ഞാനെപ്പോഴും തിരഞ്ഞെടുക്കുന്നതും മോര് കറി തന്നെ.

അടുത്ത ദിവസത്തേക്കുള്ള  ഉച്ചഭക്ഷണത്തിലേക്കായി പൊരിക്കാനുള്ള മീൻ കൂടി നന്നാക്കിയെടുത്തു. മലബാരിയുടെ ദേശീയ മൽസ്യമായ മത്തിയെയാണ്  തയ്യാറാക്കിയെടുത്തത്. സാധാരണയായി മത്തിയെ സഹമുറിയൻമാർ അധികം തിരഞ്ഞെടുക്കാറില്ല. പുള്ളിക്കാരന്റെ തൊലിയിലെ  ധാരാളിത്തം അതുപോലെ സ്വതസിദ്ധമായ 'മത്തിമണം' എന്നിവയാണ് കാരണം. എനിക്ക് മത്തിയെ നല്ല ഇഷ്ടമാണ്. വൃത്തിയാക്കിയെടുക്കാൻ ഞാൻ ആദ്യം പഠിച്ചത് മത്തിയുടെ മേലായിരുന്നു. പണ്ട് അടുക്കളയിൽ ഉമ്മയെ സഹായിക്കുന്ന നേരത്ത് മത്തിയുടെ തല പൂച്ചക്കിട്ടു കൊടുത്താണ് പഠനം തുടങ്ങിയത്.
അടുക്കളയിലെ പണികളെല്ലാം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. അടിച്ചു വൃത്തിയാക്കി സ്റ്റവ്, വാഷ് ബേസിൻ എന്നിവ തുടച്ചു കഴിഞ്ഞാൽ പിന്നെ കിച്ചൺ വേസ്റ്റ് പുറത്ത് കൊണ്ട് പോയി കളയാം. അതോടു കൂടി മെസ്സ് എന്ന ഇന്നത്തെ മഹാസംരംഭം അവസാനിക്കും. ഇനി അടുത്ത പത്തു ദിവസം കഴിഞ്ഞു കിച്ചനിലേക്ക് തിരിഞ്ഞു നോക്കിയാൽ മതി.
പതിയെ കിച്ചണിൽ നിന്നും പുറത്തു കടക്കുമ്പോൾ ഓർത്തത് പ്രിയതമയെയാണ്. ഓരോ തവണയും നാട്ടിലെത്തുമ്പോൾ സ്ഥിരമായി വഴക്ക് കൂടുന്ന കാര്യമാണ് 'ഈ അടുക്കളയിൽ നിന്നും നിന്നെയൊന്ന് പുറത്തേക്ക് കിട്ടാൻ ഞാനെന്തു വേണം എന്റെ ഭവതീ' എന്ന എന്റെ ചോദ്യം!. ‘ആവാസ വ്യവസ്ഥയിലെ അനിവാര്യവും അനിയന്ത്രിതവുമായ ഭരണപ്രദേശമാണ് അടുക്കള എന്ന യാഥാർത്ഥ്യം’ എന്ന് അവളിതുവരെ  മറുപടി പറഞ്ഞിട്ടില്ല!.
 തീരുമാനിച്ചതിലും അരമണിക്കൂർ നേരത്തെ ആശുപത്രിയിലേക്കായി ഇറങ്ങി. പുതിയ പ്രശ്നമായതിനാൽ പഴയ രോഗങ്ങളുടെ കടലാസ്സു കെട്ടൊന്നും എടുത്തില്ല. ചൂടിന് കാഠിന്യമുള്ളതിനാൽ നിരത്തുകളിൽ നിന്നും ആവി മുഖത്തേക്കെടുക്കുന്നുണ്ട്. അതിനാൽ തന്നെ  ബസ്സിന്‌ കാത്തുനിന്നില്ല. ഹോണടിച്ചു വന്ന ടാക്സിക്ക് കൈകാണിച്ചു. അഫ്ഗാനിയാണ് ഡ്രൈവർ. കറ പിടിച്ച പല്ലുകൾ കാട്ടി ആയാൾ ചിരിച്ചു. നല്ല വൃത്തിയുള്ള ടാക്സി, മീറ്ററും നല്ല വൃത്തിയിൽ ഓടുന്നുണ്ട്. ഇടയ്ക്കിടെ മീറ്ററിൽ നോക്കി മലയാളിയുടെ വില കളയാതിരിക്കാൻ ഞാനും ബലം പിടിച്ചിരുന്നു. വളവുകളും തിരിവുകളും കടന്ന് അല്പം വേഗതിയിൽ തന്നെ വണ്ടി ആശുപത്രിക്ക് മുമ്പിൽ   നിന്നപ്പോൾ 'നമ്മൾ വേഗമെത്തി അല്ലേയെന്ന്' അയാൾ. വേഗമെത്തിയെന്നത് നേരുതന്നെ, പക്ഷെ ചാർജ് രണ്ടു ദിർഹം കൂടിപ്പോയെന്ന് മാത്രം എന്ന് മനസ്സിൽ പറഞ്ഞു, അതെയെന്ന് തലയാട്ടി അഫ്ഗാനിയെ സന്തോഷിപ്പിച്ചു വിട്ടു. അഫ്ഗാൻ താഴ്വരയിലെ അമേരിക്കൻ ബോംബിങ്ങുകൾക്കിടയിൽ ജീവിക്കുന്ന ദരിദ്രരായ അയാളുടെ കുടുംബത്തെ ഭാവനയിൽ കണ്ടു ആശുപത്രിയിലേക്ക് നടന്നു.
ഡോക്ടറുടെ വിരലുകൾ കീ ബോർഡിൽ ചലിച്ചു കൊണ്ടിരുന്നു. ചതുരക്കണ്ണാടിയിലൂടെ സൂക്ഷിച്ചു നോക്കിയിട്ടും സ്‌ക്രീനിലുള്ളത് കാണാത്ത പോലെ അദ്ദേഹം മോണിറ്ററിലേക്ക് ഏന്തി വലിഞ്ഞു നോക്കുന്നു. മെലിഞ്ഞ് അല്പം മുന്നോട്ടു വളഞ്ഞാണ് ഡോക്ടർ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. ഇടതു കൈയിലെ വലിയ വാച്ച് ടേബിളിൽ തട്ടുന്നത്  ചെറുതല്ലാത്ത അലോസരം ശബ്ദം സൃഷ്ടിക്കുന്നുണ്ട്. എന്റെ മുഖത്തേക്കൊന്നും നോക്കാതെയുള്ള ടൈപ്പിംഗ് മനസ്സിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ വിരലുകൾ ഞൊടിച്ച്  പ്രതിഷേധ ശബ്ദമുയർത്തി!.
'രക്ത പരിശോധനയിൽ പ്രശ്നങ്ങളൊന്നും കാണുന്നില്ല, B13 ന്റെ അളവും നോർമലാണ്.. ഇനി MRI സ്കാൻ ചെയ്‌തു നോക്കേണ്ടി വരും’!.
ചെറിയ നേരത്തെ ഇടവേളക്ക് വിരാമം  നൽകി ഡോക്ടർ ശബ്ദമുയർത്തി. ആശുപത്രിയിലെ ഏറ്റവും വലിയ സ്കാനറിലേക്ക് ബുക്ക് ചെയ്തു കൊണ്ടുള്ള ഉത്തരവാണ്. ഇൻഷുറൻസ്ന്റെ അപ്പ്രൂവൽ വന്നാൽ വിളിക്കാം എന്ന ഡോക്ടറുടെ ഓർമ്മപ്പെടുത്തലോടെ അദ്ദേഹവുമായുള്ള  സീൻ അവസാനിച്ചു.
ലിഫ്റ്റിൽ കയറാതെ ഗോവണി വഴി ആശുപത്രിയുടെ പുറത്തേക്ക് നടക്കുമ്പോൾ വലിയ ആധികൾ തിരമാലകളായി ഇരച്ചു വന്നു. തലയുടെ MRI സ്കാൻ ആണ് ചെയ്യാൻ പോകുന്നത്!. മുഴകൾ, തടിപ്പ്, ബ്ലോക്ക് തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലത്തെ എല്ലാ നൂലാമാലകളും പുറത്തു വരും. വായിലും മൂക്കിലും വലിയ പൈപ്പുകൾ ഘടിപ്പിച്ച്, കൈകാലുകളെ നിരവധി യന്ത്രങ്ങളിൽ കോർത്ത് അനന്തമായ നിദ്രയിൽ നിന്നും ഉണർച്ചയിലേക്കായി കാത്തുകിടക്കുന്ന ചിത്രം മനസ്സിലേക്കാരോ തൂക്കിയിട്ടു തന്നിരിക്കുന്നു.
ചിന്തകളുടെ ഭാരവും പേറി ബസ് സ്റ്റോപ്പിന്റെ ഓരംപറ്റി ഞാൻ നിന്നു . പടിഞ്ഞാറു നിന്നുള്ള കടുത്ത വെയിൽ ബസ് സ്റ്റോപ്പിലേക്ക് കടന്നു കയറുന്നുണ്ട്. അതിനാൽ അകത്തു കയറിയിരിക്കാൻ കഴിഞ്ഞില്ല. നിരത്തിലേക്ക് ചാഞ്ഞു കിടന്ന നിഴൽ കൂനയിൽ താൽക്കാലിക അഭയം തേടി.
റൂമിൽ തിരിച്ചെത്തുമ്പോൾ വൈകിയിരുന്നു. അവാച്യമായ ഒരസ്വസ്ഥതയുടെ ആരവം ശരീരത്തിലെവിടെയൊക്കെയോ വളർന്ന്‌ പടർന്നു കഴിഞ്ഞിരിക്കുന്നു. പ്രവാസം പകുത്തു നൽകിയ വേദനകളിൽ പ്രധാനമായത് നഷ്ടബോധം മാത്രമാണ്. എന്തൊക്കെയാണ് എന്ന് വേർതിരിച്ചറിയാത്ത, പറയാൻ കഴിയാതെ കെട്ടുപിണഞ്ഞു കിടക്കുന്ന മറ്റനവധി കൊച്ചു കൊച്ചു നഷ്ടങ്ങളും!. മരുഭൂമിയിൽ പണയപ്പെടുത്തിയ ആരോഗ്യമെന്ന സമ്പത്ത് തിരിച്ചെടുക്കലിന്റെ വേളയിൽ തുരുമ്പു പിടിച്ചതായിത്തീരുമോ എന്ന  വേവലാതിയിൽ ഉള്ളം പുകഞ്ഞു കൊണ്ടിരുന്നു!

 (വര: ഹാദിയ റഷീദ് )

സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാതെ  പതുക്കെ മുറിയിൽ കയറി വാതിലടച്ചു. കിടക്കയിലേക്ക് ചായുമ്പോൾ ഡൈനിംഗ്‌ ഹാളിലെ ശബ്ദങ്ങളിലേക്ക് അറിയാതെ കാതോർത്തു. അധികമാളുകളും ഭക്ഷണം കഴിച്ചു കഴിഞ്ഞെന്നു തോന്നുന്നു. ആരും ഒന്നും പറഞ്ഞിട്ടില്ല. അല്ലെങ്കിൽ ഇതിനകം തന്നെ കമെന്റുകൾ വന്നിട്ടുണ്ടാകും.  ഇന്നത്തെ എന്റെ പാചകം നന്നായി അല്ലെങ്കിൽ മോശമായില്ല എന്നർത്ഥം . ചെറിയ വിമർശനം പോലും ഏറ്റുവാങ്ങാൻ കഴിയാത്തത്ര ദുർബലത അടുത്ത കാലത്തായി എന്നിൽ പിടിമുറുക്കിയിരിക്കുന്നു.
നിരത്തിലെ വിളക്കുകാലുകളിൽ നിന്നും  നിയോൺ വെളിച്ചത്തിന്റെ ചില ചീളുകൾ  ബാൽക്കണിയിലൂടെ കടന്നു വന്ന് അവ്യക്തമായ രൂപങ്ങൾ ചുവരിൽ തീർക്കുന്നു. അവയിൽ കണ്ണു പായിച്ച്  ഞാൻ വെറുതെ  കിടന്നു. കറുപ്പും വെളുപ്പും നിറഞ്ഞ ആ നിഴൽ ചിത്രങ്ങളിൽ നിന്നും ബാല്യം നിറഞ്ഞാടിയ വർണ്ണങ്ങളെ മനസ്സുകൊണ്ട് വേർതിരിച്ചെടുത്തു. കൗമാരം പിന്നിട്ട വഴികളെ കണ്ടെത്തി. തീക്ഷ്ണമായ യൗവനത്തിന്റെ കാൽപാടുകളൊന്നും  വേർതിരിച്ചെടുക്കാനാവാതെ മിഴികൾ അനന്ത ശൂന്യതയിലേക്ക് നീണ്ട് കിതച്ചു നിന്നു!
              *****************
(Published by Madhyamam Cheppu on 09.06.2017)